ഗൗതം കൃഷ്ണയെ കാണാതായിട്ട് പന്ത്രണ്ട് ദിവസം; സർക്കാരിന്റേത് ഗുരുതര കൃത്യവിലോപം: വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ

കൊല്ലം : മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ചവറ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗൗതം കൃഷ്ണയെ കാണാതായിട്ട് പന്ത്രണ്ട് ദിവസമായെന്നും സർക്കാരിന്റേത് ഗുരുതരമായ കൃത്യവിലോപമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ഏറ്റവും നിർണായകമായ സമയം സർക്കാർ നഷ്‌ടപ്പെടുത്തി. അടിയന്തരമായി ഇടപെടേണ്ട ആദ്യ മണിക്കൂറുകൾ സർക്കാർ നഷ്ടപ്പെടുത്തി. ഒരു കുടുംബത്തിൻ്റെ ആശ്രയമായിരുന്നു ഗൗതം. ഗൗതം ഉൾപ്പെടെയുള്ളവരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലേക്ക് സർക്കാർ എത്തിയത് ആദ്യ മണിക്കൂറുകളിലെ അനാസ്ഥ മൂലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗൗതമിന്റെ അമ്മ രേഷ്മയുമായി എം വി ഗോവിന്ദൻ സംസാരിച്ചു. തിരച്ചിലിന് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അമ്മ ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനങ്ങൾ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്. സംഭവം നടന്ന അന്നോ അടുത്ത ദിവസമോ നേവി സംവിധാനത്തിന്റെ സഹായത്താൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കോസ്റ്റ് ഗാർഡ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിലും ഗൗതമിനെ കണ്ടെത്താൻ കഴിയുമായിരുന്നു. ഗൗതമിൻ്റെ കുടുംബത്തിനൊപ്പം ചേർന്നുനിൽക്കുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും അപകടസമയത്ത് സന്ദേശം കൈമാറാനും ഐഎസ്ആർഒയുടെ സഹകരണത്തോടെ സാറ്റലൈറ്റ് ഫോൺ സംവിധാനങ്ങളും ഉപകരണങ്ങളും സൗജന്യമായി നൽകണം.ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.









0 comments