കളമശേരി പോളിയിൽ കഞ്ചാവ് വേട്ട: മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

കളമശേരി: കളമശേരി പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ നടപടി. അഭിരാജ്, ആകാശ്, ആദിത്യൻ എന്നീ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കേളേജിൽ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടങ്ങുന്ന സമതി അന്വേഷണം നടത്തും.
കളമശേരി പൊലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവുമായി മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ഏഴ് മണിക്കൂറോളം നീണ്ടു. വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു.
അതേസമയം കഞ്ചാവ് പിടിച്ചെടുത്തത് കെഎസ്‍യു നേതാവിന്റെ മുറിയിൽ നിന്നാണെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. ആകാശ്, ആദിൽ എന്നീ വിദ്യാർഥികളുടെ മുറിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. പൊലീസ് പരിശോധന നടത്തുമ്പോൾ ക്യാമ്പസിൽ ഉണ്ടായിരുന്ന ആദിൽ ഓടിരക്ഷപെടുകയായിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിൻറെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിയായിരുന്നു ആദിൽ. ആദിലും അനന്തു എന്ന മറ്റൊരു വിദ്യാർഥിയുമാണ് ക്യാമ്പസിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതെന്ന് പിടിയിലായ ആകാശ് മൊഴിനൽകി. അനന്തുവും കെഎസ്‍യു പ്രവർത്തകനാണ്.
കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ എസ്എഫ്ഐക്ക് ഒരുബന്ധവുമില്ലെന്നും, പരിശോധനയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും എസ്എഫ്ഐ കളമശേരി ഏരിയാ പ്രസിഡൻറ് ദേവരാജ് പറഞ്ഞു. വിഷയത്തിൽ എസ്എഫ്ഐക്കെതിരെ മാധ്യമങ്ങൾ വ്യാജപ്രചരണം നടത്തുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത യൂണിയൻ ജനറൽ സെക്രട്ടറിയായ അഭിരാജിന് പിടിച്ചെടുത്ത ലഹരിവസ്തുക്കളുമായി ഒരു ബന്ധവുമില്ല. കളമശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരിമാഫിയയുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന സംഘടനയാണ് എസ്എഫ്ഐ. ലഹരിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.
0 comments