'തെരഞ്ഞെടുപ്പിൽ സഹായംചോദിച്ച് ഒന്നരമണിക്കൂറിലേറെ ഈ തിണ്ണയിലിരുന്നയാളാണ് സതീശൻ; വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല'

കോട്ടയം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ആളാണ് സതീശനെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന്റെ മുഴുവൻ സഹായവും വാങ്ങി ജയിച്ച സതീശൻ ഇപ്പോൾ പറയുന്നത് സമുദായസംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ്. കഴിഞ്ഞദിവസം പോലും ക്നാനായ സഭയുടെ സിനഡ് കൂടിയപ്പോൾ കാലിൽ വീഴാൻ പോയി. വർഗീയതക്കെതിരെ പറയാൻ സതീശന് യാതൊരു യോഗ്യതയുമില്ല. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കുകയാണ് സതീശൻ. ഇങ്ങനെയാണെങ്കിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻതിരിച്ചടിയുണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു.
"കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൻഎസ്എസിന്റെ സഹായംചോദിച്ച് സതീശൻ വന്നു. എന്റെ അടുക്കലെത്തി ഈ തിണ്ണയിൽ ഒന്നരമണിക്കൂറിലേറെ ഇരുന്നു. എന്നിട്ട്, പറവൂരിലെ എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെ വിളിച്ച് സതീശനെ സഹായിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ആ യൂണിയൻ പ്രസിഡന്റ് സതീശനുവേണ്ടി ഓരോ വീടുതോറും കയറിയിറങ്ങി വോട്ട് ചോദിച്ചു. പിന്നെയും പലതവണ സതീശൻ വന്നു. ഒരിക്കൽ കെ സി വേണുഗോപാലിന്റെ കൂടെ ചാടിക്കേറിവന്നു. കാപ്പികുടിച്ചേച്ചേ പോകൂ എന്ന് പറഞ്ഞു. ഓരോയിടത്തും പോയി സതീശൻ ഇതുപോലെ തിണ്ണനിരങ്ങുന്നുണ്ട്. എന്നിട്ടാണ് സമുദായസംഘടനകളുടെ തിണ്ണിനിരങ്ങരുതെന്ന് വലിയ കാര്യമായി പറയുന്നത്. വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്തയാളാണ് സതീശൻ. എൻഎസ്എസിനെ മാത്രമല്ല, എല്ലാസമുദായങ്ങളെയും ഇത്രയും ആക്ഷേപിച്ചത് സതീശനാണ്. പറഞ്ഞിടത്ത് നിൽക്കുന്നയാളല്ല സതീശൻ. ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ട്."- സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈന്ദവരുടെ കുത്തകയല്ല ബിജെപി. ഹൈന്ദവസംഘടനകളിൽ പല രാഷ്ട്രീയകക്ഷികളിൽപെട്ടവരുമുണ്ട്. ഹിന്ദു ഐക്യമാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കിൽ എസ്എൻഡിപി- എൻഎസ്എസ് യോജിപ്പിനെ എന്തിനാണ് അവർ എതിർക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെ ഒരിക്കൽ എൻഎസ്എസ് ആസ്ഥാനത്ത് സുരേഷ് ഗോപി വന്നിട്ടുണ്ട്. തൃശൂർ പിടിച്ചപോലെ എൻഎസ്എസിനെ പിടിക്കാനാകില്ല.
എസ്എൻഡിപിയുമായുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. 21ന് എൻഎസ്എസ്- എസ്എൻഡിപി യോഗം ചേരും. ഒരു സമുദായവുമായോ മതവുമായോ വിഘടനത്തിന് എൻഎസ്എസ് വഴിവെക്കില്ല. എല്ലാ രാഷ്ട്രീയകക്ഷികളോയും സമുദായങ്ങളോടും സമദൂരത്തിലാണ് നിലപാട് സ്വീകരിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.










0 comments