print edition പണം നൽകിയില്ല, പദ്ധതികൾ സ്‌തംഭിച്ചു; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

റഷീദ് ആനപ്പുറം
Published on Jul 06, 2026, 12:31 AM | 1 min read
തിരുവനന്തപുരം: പുതിയ സാന്പത്തികവർഷത്തിലെ മൂന്നുമാസം കഴിഞ്ഞിട്ടും പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു സർക്കാർ നൽകാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സ്‌തംഭിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ 1,80,000 പദ്ധതികളുടെ നിർവഹണം മുടങ്ങി. ആദ്യഗഡുവായ 3000 കോടി രൂപ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അനുവദിക്കാത്തതാണ് പ്രശ്‌നം. ലൈഫ് വീടുകളുടെ പൂർത്തീകരണം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്ക് പണം നൽകാനാകുന്നില്ല.
സംസ്ഥാനത്ത് 2017–18 സാന്പത്തിക വർഷം മുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് മാർച്ച് 31നകം ജില്ലാ ആസൂത്രണ സമിതികൾ അംഗീകാരം നൽകും. സാന്പത്തിക വർഷാരംഭമായ ഏപ്രിൽ ഒന്നിനുതന്നെ നിർവഹണം ആരംഭിക്കാനാനാണിത്. അതിനനുസരിച്ച് മൂന്ന് ഗഡുവിൽ ആദ്യ ഗഡു ഏപ്രിലിൽതന്നെ നൽകും. എന്നാൽ ഇത്തവണ ആ പണം ഇതുവരെ നൽകിയിട്ടില്ല. ഇതിനാൽ അംഗീകാരം ലഭിച്ച പദ്ധതികൾ പോലും നടപ്പാക്കാനാവുന്നില്ല.
ലൈഫ് ഭവന പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങൾ വികസന ഫണ്ടിൽനിന്ന് കുറഞ്ഞത് 20ശതമാനം തുക ഉപയോഗിക്കണം. സർക്കാർ ഫണ്ട് അനുവദിക്കാത്തതതോടെ വിവിധ നിർമാണഘട്ടങ്ങളിലിരിക്കുന്ന 1,07,000 വീടുകളുടെ ഭാവിയും ഇരുളടഞ്ഞു.
എൽഡിഎഫ് സർക്കാർ 2026– 2027 സാന്പത്തികവർഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 10,189 കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയത്. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ ഇത് 8,655.45 കോടിരൂപയാക്കി, 1533.55 കോടിയുടെ കുറവ്. ഇൗ പ്രതിസന്ധിക്കിടിയിലാണ് ഫണ്ട് അനുവദിക്കാതെ തദ്ദേശ സ്ഥാപനങ്ങളെ വീണ്ടും ഞെരുക്കുന്നത്.
ക്ഷേമം, ആശ്വാസം നിലച്ചു
സമൂഹത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവർക്കായി നടപ്പാക്കുന്ന ക്ഷേമ, ആശ്വാസ പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് നിലച്ചതോടെ അവതാളത്തിലായി. പകർച്ചവ്യാധി പടരുന്പോൾ സർക്കാർ ആശുപത്രികൾക്ക് മരുന്ന് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് പണമില്ല. അങ്കണവാടികളിലെ പോഷകാഹാര വിതരണം, മഴക്കാലപൂർവ ശുചീകരണം, സാന്ത്വന പരിചരണ പ്രവർത്തനം, ബഡ്‌സ് സ്‌കൂൾ പ്രവർത്തനം എന്നിവയും കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, അതിദരിദ്രർ, അഗതികൾ, വനിതകൾ, കുട്ടികൾ എന്നീ മുൻഗണനാ വിഭാഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളും നിലച്ചു.










0 comments