ക്ഷേത്രത്തിന് സമീപം തോക്കും വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ചോദ്യം ചെയ്തയാൾക്ക് മർദനം; നാല് പേർ പിടിയിൽ

കഴക്കൂട്ടം: ക്ഷേത്രത്തിന് മുന്നിൽ ആയുധാങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചോദ്യം ചെയ്തയാളെ കമ്പിവടി കൊണ്ട് അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്ത് സംഭത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കുഴിവിള കുന്നിൽ വീട്ടിൽ അനസ് (21), മൺവിള പുതിയേടത്ത് അദ്വൈദത്തിൽ അദ്വൈദ് (20), ശ്രീകാര്യം റോസ് നഗറിൽ എള്ളുവിള പുത്തൻ വീട്ടിൽ അഫ്സൽ (21 ), ചാവടിമുക്ക് മാന്തറ വിളാകം അൽനൂർ സിദിഖ് (19 ) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒരു തോക്കും ഇരുമ്പ് വടി, വാള്, കത്തി എന്നിവ പിടിച്ചെടുത്തു.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ മൺവിള കിഴക്കുംകര പനയുടെമൂട് ക്ഷേത്രത്തിന് സമീപമാണ് സംഭവം. നാല് ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലതാ ഭവനിൽ ജയകുമാർ(58) ഇത് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ അസഭ്യ വർഷം മുഴക്കുകയും കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് തലയിലടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് നാട്ടുകാരെത്തുമ്പോൾ സംഘം തോക്ക് ചൂണ്ടി നാട്ടുകാരെ ഭീക്ഷണിപ്പെടുത്തിയ ശേഷം ബൈക്കുകളിൽ രക്ഷപെട്ടു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.











0 comments