ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം പ്രഹസനം മാത്രം; തിരുവല്ല എസ്എംഇ സ്കൂളിലെത്തിയിട്ടും മുഖ്യമന്ത്രി കയറാതെ പോയെന്ന് പ്രളയബാധിതർ

മാധ്യമങ്ങളുടെ അകമ്പടിയോടെ ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുന്ന മുഖ്യമന്ത്രി
തിരുവല്ല: പ്രളയത്തെത്തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രഹസനം മാത്രമായി അവസാനിക്കുന്നു. തിരുവല്ല നഗരസഭയിൽ ഏറ്റവുമധികം ആളുകളെ പാർപ്പിച്ചിരിക്കുന്ന എസ്എംഇ സ്കൂളിലെ ദുരിതാശ്വാസക്യാമ്പിന്റെ മുന്നിലെത്തിയിട്ടും മുഖ്യമന്ത്രി ഒന്ന് കയറിനോക്കാതെ പോയെന്ന് പ്രളയബാധിതർ.
മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിച്ച് ദുരിതങ്ങൾ പറയാൻ മണിക്കൂറുകളോളം സ്കൂളിന്റെ വാതിൽക്കൽ കാത്തുനിന്നെന്നും എന്നാൽ മുഖ്യമന്ത്രി തിരിഞ്ഞ് നോക്കാതെ പോയെന്നും പ്രളയബാധിതർ പറഞ്ഞു. 25 ലധികം കുടുംബങ്ങളാണ് എസ്എംഇ സ്കൂളിൽ കഴിയുന്നത്.
കാമ്പിലെത്തി നാലുദിവസം പിന്നിട്ടിട്ടും അധികാരികളൊന്നും തിരിഞ്ഞ് നോക്കിയില്ലെന്നും അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാൻ കാത്തുനിന്നപ്പോഴാണ് അദ്ദേഹം സ്കൂളിൽ കയറാതെ മടങ്ങിയതെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി വരും എന്ന് വാർഡ് മെമ്പറും തിരുവല്ല എംഎൽഎയും പറഞ്ഞെന്നും അതുകൊണ്ടാണ് കാത്തുനിന്നതെന്നും അവർ പറയുന്നു. ഇനിയൊരു വെള്ളക്കെട്ടുണ്ടാകില്ല എന്ന് ഉറപ്പുനൽകിയാണ് തെരഞ്ഞെടുപ്പിന് തങ്ങളുടെ അടുത്ത് എത്തിയത്.
ഇവർ വോട്ടിനല്ലാതെ മറ്റൊരു കാര്യത്തിനും തങ്ങളെ തിരക്കി വരുന്നില്ലെന്നും പ്രളയബാധിതർ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള ദുരിതാശ്വാസക്യാമ്പുകളിൽ അവശ്യസാധനങ്ങൾ പോലുമില്ലെന്ന പരാതിയുയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇത്തരം പെരുമാറ്റം.
പ്രളയം ബാധിച്ച് ജനങ്ങൾ ക്യാമ്പിലെത്തി മൂന്നോളം ദിവസം പിന്നിട്ടപ്പോൾ മാത്രം തെരഞ്ഞെടുത്ത ക്യാമ്പുകളിലെത്തി പ്രഹസനം കാണിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും നാട്ടുകാർ ആരോപിച്ചു.










0 comments