വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവം; ബിജെപി പ്രവർത്തകരുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ബിബിൻ, മുരളി, പ്രസാദ്, അനന്തൻ, അനു
വാളയാർ : വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 4 ആർഎസ്എസ് - ബിജെപി പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ അട്ടപ്പള്ളം അനന്തൻ(55), ബിജെപി - ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം കെ ബിബിൻ (30) എന്നിവരെയാണ് വ്യാഴം അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയെ മർദ്ദിച്ചവരാണ് അഞ്ച് പേരും.
ബുധൻ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാറി (31)നെ സംഘം ചേർന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാർ രക്തം ഛർദ്ദിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധൻ രാത്രിയോടെ മരിച്ചു.
ഒരു മാസം മുൻപ് കഞ്ചിക്കോട് കിൻഫ്ര പാർക്കിന് സമീപം പണിക്കെത്തിയ ഭയ്യാറിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ നിന്നും ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ശരീരത്തും മുഖത്തുമായി ക്രൂരമായി മർദ്ദിച്ച പത്തിലേറെ പാടുകൾ ഇൻക്വസ്റ്റിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു










0 comments