മത്സ്യബന്ധന നിരോധനം: തൊഴിലാളികൾക്ക് സിഎംഡിആർഎഫിൽ നിന്ന് 48 കോടി നഷ്ടപരിഹാരം

തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസാഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം മെയ് 18നും 31നും ഇടയിൽ തൊഴിൽ നഷ്ടപ്പെട്ട 14 തൊഴിൽ ദിവസങ്ങൾക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. 1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 48,20,48,000 രൂപയാണ് അനുവദിക്കുക.
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള മറ്റ് ധനസഹായങ്ങൾ
പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകൾ അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കും.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ/ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും.
ഇടുക്കി ജില്ലയിലെ കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരണപ്പെട്ട തമിഴ്‌നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്ക്/ സംരംഭകർക്ക് മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.










0 comments