സാമ്പത്തികമായി ചൂഷണം ചെയ്തു; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകനെതിരെ കുടുംബം

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകനെതിരെ ആരോപണവുമായി കുടുംബം. പത്തനംതിട്ട കോന്നി സ്വദേശിനിയായ മേഘ മധു(25) വിന്റം മരണത്തിലാണ് പിതാവ് സഹപ്രവർത്തകനെതിരെ ആരോപണം ഉന്നയിച്ചത്. മേഘയെ സഹപ്രവർത്തകൻ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഫെബ്രുവരിയിലെ ശമ്പളമടക്കം ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിരുന്നതായും മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. എഡിജിപി മനോജ് എബ്രഹാമിനും പേട്ട പൊലീസിനും ഐബി ഓഫീസിലും പരാതി നൽകിയതായും മധുസൂദനൻ പറഞ്ഞു.
മുറിയിൽ നിന്ന് കിട്ടിയ മേഘയുടെ ലാപ്ടോപിൽ നിന്നാണ് ബാങ്ക് വിവരങ്ങൾ ലഭിച്ചത്. മലപ്പുറം സ്വദേശിയായ സഹപ്രവർത്തകൻ മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നു. ഫെബ്രുവരി അവസാനം ലഭിച്ച ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. 80 രൂപ മാത്രമാണ് മരണസമയത്ത് മേഘയുടെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നത്. അക്കൗണ്ട് വിവരങ്ങളും ലാപ്ടോപും പൊലീസിന് കൈമാറിയതായും മധുസൂദനൻ പറഞ്ഞു.
എയർപോർട്ട് എമിഗ്രേഷൻ ഓഫീസറായ മേഘയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് മേഘ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.







0 comments