അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ്; 200 അംഗ സംഘാടകസമിതി രൂപീകരിച്ചു

തിരുവനന്തപുരം: എകെജി പഠനഗവേഷണകേന്ദ്രം ഫെബ്രുവരി ആദ്യം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ രക്ഷാധികാരികളായി 200 അംഗ സമിതിക്കാണ് രൂപം നൽകിയത്.
എകെജി പഠനഗവേഷണകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ ചെയർപേഴ്സണായും വി. ജോയി എംഎൽഎയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. എസ്. രാമചന്ദ്രൻ പിള്ള അധ്യക്ഷനായ യോഗത്തിൽ സി.എസ് സുജാത, എം. വിജയകുമാർ, ടി.എൻ സീമ, ആനാവൂർ നാഗപ്പൻ, ഡോ. ടി.എം തോമസ് ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസിന്റെ തീയതി വൈകാതെ പ്രഖ്യാപിക്കും. വെബ്സൈറ്റ് പ്രകാശനത്തോടെ ഉടൻ രജിസ്ട്രേഷൻ ആരംഭിക്കും. നവകേരളത്തിനുള്ള പുതുവഴികൾ നവകേരള സൃഷ്ടിക്കായുള്ള ക്രിയാത്മകമായ അന്വേഷണങ്ങളാണ് അഞ്ചാമത് പഠനകോൺഗ്രസിൽ നടക്കുകയെന്ന് ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു.
36 വിഷയങ്ങളിലായി നടക്കുന്ന സെമിനാറുകളിൽ 180 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിനോടകം വിവിധ ജില്ലകളിൽ നടന്ന സെമിനാറുകളിൽ നിന്ന് സമാഹരിച്ച ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തും.
കേരള വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മുൻ പഠനകോൺഗ്രസുകളുടെ തുടർച്ചയാണിത്. കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ മൗനം പാലിക്കുന്ന കോൺഗ്രസ് നിലപാടിനെയും ഐസക്ക് വിമർശിച്ചു.
കേരളം കൈവരിച്ച നേട്ടങ്ങളെയും അതിനുപിന്നിലെ പഠനങ്ങളെയും മനസ്സിലാക്കാതെയാണ് ശശി തരൂർമാരെപ്പോലുള്ളവർ അഭിപ്രായ പ്രകടനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
1994 മുതൽ നടന്ന നാല് പഠനകോൺഗ്രസുകളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ എൽഡിഎഫ് സർക്കാരുകളുടെ പ്രകടനപത്രികകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments