print edition തട്ടികൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെ പരാതി; ഒടുവിൽ തട്ടിക്കൊണ്ടുപോയതല്ലെന്ന് യുവാവ്

പ്രതീകാത്മകചിത്രം
കട്ടപ്പന : മുരിക്കാശേരി രാജമുടിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. മലപ്പുറം തിരൂർ സ്വദേശി ജയചന്ദ്രനെ(45) ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി പിടിച്ചുകയറ്റി കടന്നുകളഞ്ഞെന്നായിരുന്നു സഹപ്രവർത്തകരുടെ പരാതി. ഞായർ രാവിലെ 9.45ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്നോവ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു.
ഓൺലൈൻ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ഇവർ മുരിക്കാശേരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇ- കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ ജയചന്ദ്രൻ, നാല് സുഹൃത്തുക്കൾക്കൊപ്പം ഉപ്പുതോട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. പൊലീസ് അന്വേഷണത്തിനിടെ ഇയാൾ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയ സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് ആറോടെ കൊച്ചി കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ എത്തി. ‘തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയ കൂട്ടുകാർക്കൊപ്പം പോയതാണെന്നും,’ പറഞ്ഞു. തുടർന്ന് മുരിക്കാശ്ശേരി പൊലീസിന് യുവാവിനെ കൈമാറി.










0 comments