'ഫ്ലിപ്കാർട്ട് ഗോട്ട് സെയിലി'ൻ്റെ പേരിൽ വ്യാജ ഓഫറുകൾ: സോഷ്യൽ മീഡിയയിലൂടെ പുതിയ തട്ടിപ്പ്

തിരുവനന്തപുരം : ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൻ്റെ ഗോട്ട് സെയിൽ (Flipkart GOAT SALE) ഓഫറിന്റെ പേരിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ച് പണം തട്ടാനുള്ള ശ്രമം വ്യാപകമാകുന്നതായി കേരള പൊലീസ്. "Flipkart GOAT SALE", "Goat Sale Live", "Offers Sale", "FK Goats Offer's" തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ഫേസ്ബുക് പേജുകൾ പോലെ തോന്നിക്കുന്ന വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്സാപ്പ് നമ്പറുകളിലേക്കോ റീഡയറക്ട് ചെയ്യുന്നു. തുടർന്ന് 'ലിമിറ്റഡ് സ്റ്റോക്ക്', 'ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം' തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിങ്ങ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. പണം ലഭിച്ച ശേഷം ഉൽപ്പന്നം അയയ്ക്കാതിരിക്കുകയോ, കൂടുതൽ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ ബുക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാവൂ. സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പണമടയ്ക്കുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. അപരിചിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ - ഐഡികളിലേക്കോ പണം അയയ്ക്കുന്നതും ഒഴിവാക്കണം. ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സിവിവി, പിൻ തുടങ്ങിയ രഹസ്യ വിവരങ്ങളും പങ്കുവെക്കരുത്. ഓഫർ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഉറപ്പുവരുത്തണം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പർ വഴിയോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.










0 comments