വിപണിക്ക് കരുത്താകും
print edition ഹാപ്പി ഡെയ്സ് ; എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചത് പുതിയ മാതൃക

മിൽജിത് രവീന്ദ്രൻ
Published on Oct 31, 2025, 03:00 AM | 2 min read
തിരുവനന്തപുരം
പ്രകടനപത്രിക വെറുംവാക്കല്ല, നാടിനുളള ഉറപ്പാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് എൽഡിഎഫ് സർക്കാർ. ബുധനാഴ്‌ച മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ വ്യാഖ്യാനം. എന്നാൽ, കഴിഞ്ഞ ഒമ്പതു വർഷത്തെ അനുഭവം ജനങ്ങൾക്ക് മുന്നിലുണ്ട്. പ്രകടനപത്രികയിൽ നടപ്പാക്കിയവയുടെ പ്രോഗ്രസ് റിപ്പോർട്ട് വർഷാവർഷം പുറത്തിറക്കിയാണ് സർക്കാർ മുന്നോട്ടുപോയത്. വിവിധ ഘട്ടങ്ങളിൽ ജനങ്ങളിൽനിന്നുയർന്ന നിർദേശങ്ങളും പ്രകടനപത്രികയ്‌ക്ക് പുറമേ നടപ്പാക്കി.

2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് 600 വാഗ്‌ദാനമാണ് മുന്നോട്ടുവച്ചത്. അഞ്ചു വർഷം പൂർത്തിയാകുമ്പോൾ അതിൽ 580ഉം നടപ്പാക്കി. 2021ൽ 900 വാഗ്‌ദാനങ്ങളാണ് അവതരിപ്പിച്ചത്. ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും ഉറപ്പാണ് പ്രകടനപത്രിക എന്ന് ബോധ്യമുള്ള കേരള ജനത എൽഡിഎഫിന് തുടർഭരണവും സമ്മാനിച്ചു. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധവും കേരളത്തിലെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തിയ കുപ്രചാരണങ്ങളെയും അതിജീവിച്ചാണ് പല പദ്ധതികളും സർക്കാർ യാഥാർഥ്യമാക്കിയത്.
2021ലും പ്രകടനപത്രിക തയ്യാറാക്കുന്നതിനായി വലിയ മുന്നൊരുക്കം നടത്തി. എല്ലാ ജില്ലകളിലും പര്യടനം നടത്തി വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ചു. വിദഗ്ധർ ഉൾപ്പെടെ രണ്ടായിരത്തോളം ആളുകൾ കാഴ്ചപ്പാടുകളും നിർദേശവും പങ്കുവച്ചു.

നവകേരളത്തെക്കുറിച്ച് വിദ്യാർഥികൾക്കുള്ള സ്വപ്നവും സങ്കൽപ്പങ്ങളും ആരായാൻ സർവകലാശാലകളിൽ നേരിട്ടെത്തി സംവദിച്ചു. അന്താരാഷ്ട്ര മേഖലയിലെ വിദഗ്ധരുമായി ആസൂത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ കേരള ലുക്ക്സ് എഹെഡിലും എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഓൺ ഫ്യൂച്ചർ കേരളയിലും നിരവധി ആശയങ്ങൾ അവതരിപ്പിച്ചു. ഇവ കൂടി ഉൾപ്പെടുത്തിയുമാണ് പ്രകടനപത്രിക തയ്യാറാക്കിയത്. അതെല്ലാമാണ് ഇൗ സർക്കാരും ഒന്നൊന്നായി നടപ്പാക്കുന്നത്.
മന്ത്രിസഭ ഒന്നാകെ ജനങ്ങൾക്കരികിലെത്തിയ നവകേരള സദസ്സിലും അതിന്റെ തുടർച്ചയായി നടത്തിയ ചർച്ചകളിലും ഉയർന്നുവന്ന നിർദേശങ്ങളാണ് പുതിയ പ്രഖ്യാപനങ്ങളിൽ ഇടംപിടിച്ചത്. 32 ലക്ഷം സ്‌ത്രീകൾക്ക് മാസം 1000 രൂപ നൽകുന്ന സ്‌ത്രീ സുരക്ഷാ പദ്ധതി, അഞ്ചു ലക്ഷം യുവജനങ്ങൾക്ക് മാസം 1000 രൂപ വീതം നൽകുന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ്, എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ് എന്നീ പദ്ധതികളാണ് പുതുതായി പ്രഖ്യാപിച്ചത്.

വിപണിക്ക് കരുത്താകും
സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ സാമൂഹ്യക്ഷേമ, സ്ത്രീശാക്തീകരണ, യുവജനക്ഷേമ പദ്ധതികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും വിപണിയിലും വന്‍ മുന്നേറ്റം സൃഷ്ടിക്കും. വിവിധ വിഭാഗങ്ങളിലായി ഒരു മാസം 1000 കോടിയിലധികം രൂപയാണ് സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ അധികമായെത്തുന്നത്.
മുതിര്‍ന്ന പൗരര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗത്തിന് പ്രത്യാശയേകി, 62 ലക്ഷംപേര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ 400 രൂപവീതം വർധിപ്പിച്ച് നല്‍കുന്നതിലൂടെ മാത്രം മാസം 248 കോടി രൂപ പുതുതായി സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തും. ഇതിൽ വലിയൊരു പങ്ക് എത്തുന്നത് പ്രാദേശിക വിപണിയിലേക്കാകും. ഇതിലൂടെ ചെറുകിട കച്ചവടക്കാര്‍, ചെറുകിട, ഇടത്തരം സംരംഭകര്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഭക്ഷ്യോൽപ്പന്ന യൂണിറ്റുകള്‍ തുടങ്ങി വിവിധ മേഖലകള്‍ ഈ സര്‍ക്കാര്‍ സഹായത്തിന്റെ ഗുണഭോക്താക്കളാകും.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച സാമൂഹ്യക്ഷേമ പെന്‍ഷന്‍ നാടിനെ താങ്ങിനിര്‍ത്തുന്നത് എങ്ങനെയെന്നതിന് കോവിഡ് കാലം സാക്ഷിയാണ്. തൊഴില്‍ വരുമാനമില്ലാതായ പല കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിനൊപ്പം ക്ഷേമപെന്‍ഷനും വലിയ താങ്ങായി.

രാജ്യത്തിനാകെ മാതൃകയായി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയും സംസ്ഥാനത്തിന്റെ പൊതു സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, പാവപ്പെട്ട കുടുംബങ്ങളിലെ ട്രാന്‍സ് വുമണ്‍ അടക്കമുള്ള 31.34 ലക്ഷം സ്ത്രീകള്‍ക്കാണ് മാസം 1000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. സ്ത്രീകളിലേക്ക് എത്തുന്ന ഈ പണം പൊതുവില്‍ കുടുംബത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടും. ഭക്ഷണം, വസ്ത്രം, കുട്ടികളുടെ വിഭ്യാഭ്യാസം തുടങ്ങി 313.40 കോടി രൂപ പുതുതായി വിപണിയിലേക്ക് എത്തും.
നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളോ തൊഴിലന്വേഷകരോ ആയ അഞ്ച് ലക്ഷം ചെറുപ്പക്കാര്‍ക്ക് മാസം 1000 രൂപയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസം ആകെ 50 കോടി രൂപയാണ് അവരുടെ കൈകളിലെത്തിക്കുക. ഇതിനൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ച 303.80 കോടിയും ആശാവര്‍ക്കര്‍മാര്‍, പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്കായി വര്‍ധിപ്പിച്ച 1000 രൂപ മാസ ഓണറേറിയത്തില്‍നിന്നുള്ള വിഹിതവും സംസ്ഥാനത്തെ വ്യാപാര, സേവന മേഖലകളുടെ മുന്നേറ്റത്തിന് കരുത്താകും.









0 comments