print edition വിയർപ്പിന്റെ വിലയുള്ള യാത്ര, ഹാപ്പിനെസ് എവറസ്റ്റിനോളം

കേശവ് സുനീഷ് എവറസ്റ്റ് ബേസ് ക്യാമ്പിൽ
ജി അനിൽ
Published on Apr 26, 2026, 01:08 AM | 1 min read
കാർത്തികപ്പള്ളി; എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയാണ്. ഡെത്ത് സോണിൽ എത്തിക്കഴിഞ്ഞാൽ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ട്. കേശവ് സുനീഷ് എന്ന ഇരുപത്തിരണ്ടുകാരന് ഇതെല്ലാം ഹാപ്പിനെസ് സോണുകളായിരുന്നു.
നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവുമാണ് കണ്ടല്ലൂർ വടക്ക് പുതിയവിള പട്ടോളി മാർക്കറ്റ് പണ്ടകശാലയിൽ കേശവ് സുനീഷിന്റെ കൈമുതൽ. കായംകുളത്തെ പച്ചക്കറിക്കടയിൽ സെയിൽസ് മാനായി ജോലി ചെയ്തു സമ്പാദിച്ച പണംകൊണ്ടാണ് കൊടുമുടി കയറിയത്.
മെയ് 15ന് ആരംഭിച്ച കൊടുമുടി കയറ്റം ഏഴു ദിവസത്തിൽ 132കിലോമീറ്റർ താണ്ടി ബേസ് ക്യാമ്പിലെത്തി. തുടർന്ന് ശാരീരികവും മാനസികവുമായി തയ്യാറെടുക്കുന്നതിനൊപ്പം ഭാരിച്ച സാമ്പത്തിക ചെലവുമുണ്ട്. സോളോ ട്രിപ്പ് പാഷനായ കേശവ് സുനീഷ് മിക്ക സംസ്ഥാനങ്ങളും ഇതിനോടകം സന്ദർശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ഉത്തർപ്രദേശ് യാത്ര നടത്തുന്നതിനിടയിൽ നാട്ടിൽ അമ്മൂമ്മ മരിച്ചതറിഞ്ഞ് മടങ്ങിയെത്തിയിരുന്നു. മുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു താൻ എവറസ്റ്റ് കയറുന്നത്. കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽനിന്ന് ബികോം ഫിനാൻസ് പാസായശേഷം മനസ് നിറയെ എവറസ്‌റ്റ് യാത്ര ആയിരുന്നുവെന്ന് കേശവ് പറഞ്ഞു. അച്ഛൻ സുനീഷും അമ്മ ഇന്ദുലേഖയും ഏക സഹോദരി കമലയും യാത്രകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.










0 comments