ഗുരുതര രോഗം ബാധിച്ചവരെ പോലും സ്ഥലം മാറ്റി; മനുഷ്യത്വരഹിതമായ നടപടിയെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ഭരണമാറ്റം ഉണ്ടായതിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായതെന്നും ഈ രീതി തിരുത്തിയേ പറ്റൂ എന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് സ്ഥലമാറ്റങ്ങൾ നടത്തുന്നത്. രണ്ടായിരത്തോളം ജീവനക്കാരെയാണ് ഈ ചുരുങ്ങിയ കാലയളവിൽ സ്ഥലം മാറ്റിയത്. ഗുരുതരമായി രോഗം ബാധിച്ചവർ, റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രമുള്ളവർ, സ്ത്രീകൾ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ ഉള്ളവർ തുടങ്ങിയവരെ തലങ്ങളും വിലങ്ങും സ്ഥലമാറ്റി. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. സർക്കാർ അധികാരത്തിൽ വരും മുമ്പ് തന്നെ സ്ഥലംമാറ്റം തുടങ്ങി. പവർ ബ്രോക്കർമാരും ദല്ലാൾമാരും കാര്യം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റുന്നത് സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.










0 comments