ഹൃദയമാറ്റ ശസ്‌ത്രക്രിയ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി എന്ന ചരിത്രനേട്ടം
print edition ഈ ആതുരാലയം രാജ്യത്തിന്റെ നെറുകയിൽ ; രാജ്യത്തിന് അഭിമാനമായി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി
കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തി എറണാകുളം ജില്ലാ ജനറൽ ആശുപത്രി. നേപ്പാളി യുവതി ദുർഗ കാമിക്ക് കൊല്ലം സ്വദേശിയ ഷിബുവിന്റെ ഹൃദയം വിജയകരമായി മാറ്റിവച്ചതോടെ ഹൃദയമാറ്റ ശസ്‌ത്രക്രിയ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി എന്ന ചരിത്രനേട്ടം ഇതോടെ ഇൗ ആതുരാലയത്തിന് സ്വന്തം. നേരത്തെ ഹൃദയ ശസ്‌ത്രക്രിയ വിജയകരമായി നടത്തിയ രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാരിന്റെ ഹൃദയപൂർവമുള്ള ഇടപെടലിന്റെ ഫലമാണ് ഇൗ നേട്ടം.

രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും നടത്തിയ ജില്ലാതല ആശുപത്രി എന്ന ബഹുമതി എറണാകുളം ജനറൽ ആശുപത്രി സ്വന്തമാക്കിയിരുന്നു. ഏഴ് വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കി. രണ്ട് കാത്ത് ലാബുള്ള സംസ്ഥാനത്തെ ഏക ജനറൽ ആശുപത്രിയാണിത്. 70 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആധുനിക സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിൽ കാർഡിയോളജി, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി, പൾമണോളജി സൂപ്പർ സ്‌പെഷാലിറ്റി ചികിത്സകൾ ലഭ്യമാണ്. ഡയാലിസിസ് സെന്റർ, കാൻസർ ബ്ലോക്ക്, സ്‌മാർട്ട് ഒപി ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കി. 2024 ഡിസംബറിലാണ് ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്താൻ ലൈസൻസ് ലഭിച്ചത്. 2021ൽ ആധുനിക സൗകര്യങ്ങളുള്ള കാർഡിയോതൊറാസിക് വിഭാഗം ആരംഭിച്ചു. മാസം 15 ഓപ്പൺ ഹാർട്ട് ശസ്‌ത്രക്രിയയും 18 മുതൽ 20വരെ ആൻജിയോപ്ലാസ്റ്റിയും നടത്തുന്നുണ്ട്.
25 കോടിരൂപ ചെലവഴിച്ച് കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ കാൻസർ ബ്ലോക്കിൽ ഒപി, ഫാർമസി, രജിസ്ട്രേഷൻ, സ്‌ത്രീ– പുരുഷ വാർഡുകൾ, ഐസിയു എന്നിവയും സജ്ജം.










0 comments