ജയ്പൂരിൽ എബോള ലക്ഷണങ്ങളോടെ യുവതി ഐസലേഷനിൽ

ജയ്പൂർ: രാജസ്ഥാനിൽ എബോള വൈറസ് ലക്ഷണങ്ങൾ കണ്ടെത്തിയ യുവതിയെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയിൽനിന്നെത്തിയ 19കാരിയാണ് ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ സാംപിൾ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്നതുവരെ അവർ ക്വാറന്റൈനിൽ തുടരും. ഇന്ത്യയിൽ ഇതുവരെ എബോള സ്ഥിരീകരിച്ചിട്ടുള്ള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച രാവിലെ ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് യുവതിയ ഇന്ത്യയിലെത്തിയത്. മെഡിക്കൽ സംഘം വിമാനത്താവളത്തിൽ നടത്തിയ സ്‌ക്രീനിങ്ങിനിടെയാണ് എബോളയുടെ ലക്ഷണങ്ങളോടു സാമ്യമുള്ള കാര്യങ്ങൾ കണ്ടത്. ഉടൻ തന്നെ അവരെ രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർയുഎച്ച്എസ്) ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ കർണാടകയിൽ എബോള രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന 28 കാരിയായ ഉഗാണ്ടൻ സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ മെയ് 17ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.










0 comments