ഇ – മാലിന്യശേഖരണത്തിന് മികച്ച തുടക്കം ; വിറ്റ് ഒഴിവാക്കിയത് 33,945 കിലോ , കീശയിലായി 2.63 ലക്ഷം

തിരുവനന്തപുരം
കാലങ്ങളായി വീടുകളിൽ കിടന്ന ഇ – മാലിന്യം ഒഴിവായതിനൊപ്പം പണവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഹരിതകർമസേന തുടക്കം കുറിച്ച ഇ- – മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണമാണ്. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33,945 കിലോ ഇ- – മാലിന്യം. പകരമായി ഹരിതകർമസേന നൽകിയത് 2,63,818.66 രൂപ.
അപകടകരമല്ലാത്ത ഇലക്ട്രോണിക്-, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനമാണ് ശേഖരിക്കുന്നത്. കിലോയ്‌ക്കാണ് വില. സെപ്‌തംബറിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ശേഖരിക്കുന്ന ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് തരംതിരിക്കും. പുനഃചംക്രമണം സാധിക്കുന്ന വസ്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറും. കഴിയാത്തവ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർമാർജനം ചെയ്യും.
ഹരിതകർമസേന കൺസോർഷ്യം ഫണ്ടിൽനിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്നോ ആണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും വില നൽകുന്നത്. ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക ഹരിതകർമ സേനക്ക് തിരികെ ലഭിക്കും.
ഇ – -മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പാണ് നടപ്പാക്കുന്നത്.
ശേഖരിക്കുന്നവ
ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്, കമ്പ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടിവി, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്‌സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോർഡ്, സ്പീക്കർ, ഹെഡ്‌ഫോൺ, സ്വിച്ച് ബോർഡ്, എമർജൻസി ലാമ്പ്.









0 comments