അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണയില്ല
print edition ഇ ശ്രീധരനെ കയ്യൊഴിഞ്ഞ് ബിജെപി നേതൃത്വം

തിരുവനന്തപുരം
ഇ ശ്രീധരന്റെ തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയെ കൈയ്യൊഴിഞ്ഞ് കേന്ദ്ര–സംസ്ഥാന ബിജെപി നേതൃത്വം. മൂന്നുമാസത്തിനകം പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കി സമർപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പദ്ധതിയെ പിന്തുണച്ചില്ല. റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവും അംഗീകാരം നൽകിയില്ല. ചെലവിന്റെയും അലൈൻമെന്റിന്റെയും കാര്യത്തിൽ ശ്രീധരൻ പറയുന്നതിലും യുക്തിയില്ല. സാധാരണ റെയിൽവേ ലൈൻ സ്ഥാപിക്കാൻ ഒരു കിലോമീറ്ററിന് കുറഞ്ഞത് 40കോടി രൂപ വേണം. 445 കിലോമീറ്ററാണ് ഇരട്ടപ്പാത നിർമിക്കേണ്ടതെന്നാണ് ഇ ശ്രീധരൻ പറയുന്നത്.
സ്റ്റാൻഡേർഡ് ഗേജിലാണ് പാത വിഭാവനം ചെയ്യുന്നത്. ഇതിൽ 20കിലോമീറ്റർ ഭൂഗർഭ പാതയാണ്. എലിവേറ്റഡ് പാതയ്ക്ക് കുറഞ്ഞത് 20മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കണം. എലിവേറ്റഡ് പാത നിർമിക്കാനും ചെലവ് കൂടും. ടെർമിനലുകളും സിഗ്‌നലുകളും സ്ഥാപിക്കാൻ ചെലവ് അധികമാകും. അതിനാൽ 54000 കോടിക്ക് പദ്ധതി പൂർത്തീകരിക്കാനാവില്ല.
മുന്പ് അതിവേഗ പാതയ്‌ക്കായി ഡിപിആർ തയ്യാറാക്കാൻ ശ്രീധരൻ നാലുവർഷമെടുത്തിരുന്നു. 11 വർഷം മുന്പുള്ള സ്ഥിതിയല്ല ഇപ്പോൾ. നിരവധി കെട്ടിടങ്ങളും നിർമാണപ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. സർവേ നടത്താതെ തയ്യാറാക്കുന്ന വിശദപദ്ധതി രേഖയ്‌ക്ക് വിശ്വാസ്യത കുറവായിരിക്കുമെന്ന വാദവുമുണ്ട്.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്‌ത അർധ അതിവേഗപാതയ്‌ക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. റെയിൽവേ വികസനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നിത്. ഡിപിആർ ആവശ്യപ്പെടാതെ, എങ്ങനെ സമർപ്പിച്ച് അനുമതി വാങ്ങിയെടുക്കുമെന്ന് വ്യക്തമാക്കാൻ ശ്രീധരനും കഴിയുന്നില്ല.









0 comments