ചെരുപ്പ് കച്ചവടം മറയാക്കി മയക്കുമരുന്ന് ഇടപാടുകൾ

ചെരുപ്പ് ഗോഡൗൺ പൊലീസ് പരിശോധിക്കുന്നു
ഫറോക്ക്: ജനവാസമേഖലയിൽ ചെരുപ്പ് കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും. വ്യാഴം രാത്രി ചെറുവണ്ണൂർ മധുര ബസാറിൽ എംഡിഎംഎയുമായി പിടിക്കപ്പെട്ട അഞ്ചുപേരിൽ രണ്ടുപേർ, മയക്കുമരുന്ന് സംഘം കേന്ദ്രീകരിച്ചിരുന്ന കടമുറിയുടെ വിളിപ്പാടകലെ താമസിക്കുന്നവരാണ്.
ചെരുപ്പ് ഗോഡൗൺ എന്ന പേരിൽ ഏറെക്കാലമായി ഇവിടെ മയക്കുമരുന്ന് ഇടപാടാണ് നടന്നിരുന്നതെന്ന് വ്യാഴം രാത്രിയാണ് പ്രദേശത്തുകാർ അറിയുന്നത്. ബംഗളൂരുവിലെ മൊത്തവിൽപ്പനക്കാരിൽനിന്ന് 100, 200 ഗ്രാമുകളായി മയക്കുമരുന്ന് വാങ്ങിക്കൊണ്ടുവന്ന്, ഒന്നും രണ്ടും ഗ്രാം ചെറുപാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു പതിവ്.
മയക്കുമരുന്ന് വിൽപ്പനയ്ക്കൊപ്പം ഉപയോഗിക്കാനുള്ള സൗകര്യവും ചെരുപ്പ് ഗോഡൗണിൽ ഒരുക്കിയിരുന്നതായും പൊലീസ് പറയുന്നു. പുറമെ നിന്നുള്ളവർക്ക് റോഡിൽനിന്ന് നോക്കിയാൽ കാണാത്ത വിധത്തിൽ കെട്ടിടത്തിന്റെ പിൻവശത്തുള്ള ഗോഡൗണാണ് താവളമാക്കിയത്. തദ്ദേശവാസികളായ രണ്ട് പ്രതികളുടെയും സഹായവും ലഹരി സംഘത്തിന് ഏറെ തുണയായി. ഇവർക്കുള്ള പ്രാദേശിക ബന്ധങ്ങളാണ് ഇത്രയും കാലം ലഹരി ഇടപാടുകൾ പ്രദേശത്ത് നടക്കാൻ സഹായകമായതും. പ്രതികൾക്ക് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
പ്രതികളായ അഞ്ചുപേരുടെയും ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതിന്റെയും വിൽപ്പനയുടെയും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.










0 comments