രാജിവെക്കാമെന്ന് ശ്വേത മേനോൻ; 'അമ്മ' ജനറൽബോഡിയിൽ വൻ തർക്കം

ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽബോഡിയിൽ നാടകീയ സംഭവങ്ങൾ. ഉയർന്നുവരുന്ന വിവാദങ്ങളെത്തുടർന്ന് താൻ രാജിവെക്കുകയാണെന്ന് പ്രസിഡന്റ് ശ്വേത മേനോൻ പ്രഖ്യാപിച്ചു. യോഗത്തിനിടെ സ്റ്റേജിൽ കയറിയായിരുന്നു ശ്വേതയുടെ രാജിപ്രഖ്യാപനം. മുതിർന്ന അംഗങ്ങളടക്കം ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വാർഷിക റിപ്പോർട്ടിനെ സംബന്ധിച്ച ചർച്ചയാണ് വൻ തർക്കത്തിലേക്ക് വഴിവെച്ചത്. വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും വലിയൊരു വിഭാഗം താരങ്ങൾ നിലപാടെടുത്തു. അംഗങ്ങളായ സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ഉൾപ്പെടെയുള്ളവരാണ് ഈ നീക്കത്തിന് മുൻകൈ എടുത്തത്. എന്നാൽ തനിക്ക് 45 ദിവസം സമയം വേണമെന്ന് ശ്വേത ആവശ്യപ്പെട്ടു. അങ്ങനെയൊരു റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് മറുഭാഗത്തുള്ളവർ പറഞ്ഞു.
എല്ലാം തനിക്കുനേരെ തിരിയുന്നു എന്ന് ആരോപിച്ചാണ് ശ്വേത രാജിപ്രഖ്യാപിച്ചത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടക്കുന്ന ജനറൽബോഡിയിൽ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
നടി അൻസിബ വിശദീകരണം നൽകാത്ത വിഷയത്തിൽ നടപടിയെടുക്കണമോ എന്നതും ജനറൽ ബോഡി യോഗം ചർച്ചചെയ്യും. വെള്ളിയാഴ്ച ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായില്ല. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.










0 comments