print edition വിധിയിൽ ആശ്വാസം; പരമാവധി ശിക്ഷ വേണം’

കേസ് ശിക്ഷാവിധി കേട്ട ശേഷം കോടതിയിൽനിന്ന് പുറത്തേക്ക് വരുന്ന ഡോ. വന്ദനദാസിന്റെ അമ്മ വസന്തകുമാരിയും അച്ഛൻ കെ ജി മോഹൻദാസും
കൊല്ലം:
‘വിവാഹനാളിൽ ധരിക്കേണ്ട വസ്‌ത്രത്തിന്റെ നിറംവരെ വന്ദന തീരുമാനിച്ചിരുന്നു. വിവാഹം തീരുമാനിച്ചുറപ്പിച്ചതാണ്. ഞങ്ങളുടെയെല്ലാം ജീവിത സ്വപ്‌നങ്ങളാണ് ആ നരാധമൻ കവർന്നെടുത്തത്’– ഡോ. വന്ദനദാസിന്റെ അമ്മ വസന്തകുമാരി കണ്ണീരോടെ പറഞ്ഞു.
ഡോ. വന്ദനദാസ് കൊലക്കേസിൽ കോടതി വിധിപറഞ്ഞശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വസന്തകുമാരി. ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ചതെങ്കിലും യഥാർഥ ജീവപര്യന്തം അനുഭവിക്കുന്നത് ഞങ്ങളാണ്.
രണ്ട് വർഷമായി ശിക്ഷ അനുഭവിക്കുന്നു.
ആരൊക്കെയുണ്ടെങ്കിലും ഞങ്ങൾ അനാഥരാണ്. ഞങ്ങളുടെ നിരപരാധിയായ മകളെ ക്രൂരമായി ഇല്ലാതാക്കിയ പ്രതിക്കുള്ള ശിക്ഷ ഇതുമതിയോ എന്ന് ആലോചിക്കണം. ശിക്ഷയിൽ ചെറിയ ആശ്വാസം മാത്രമാണുള്ളതെന്നും വസന്തകുമാരി പറഞ്ഞു.
പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിനൽകാൻ ഏതറ്റംവരെയും പോകുമെന്ന് വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് പറഞ്ഞു. വിധി അപൂർണമാണ്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കേണ്ടതായിരുന്നു. പ്രോസിക്യൂഷൻ അതിനുള്ള എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. കൂടുതൽ ശിക്ഷയ്ക്കായി പ്രോസിക്യൂട്ടറുമായി ചർച്ചനടത്തി മേൽകോടതികളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണ നടന്ന എല്ലാ ദിവസവും കോട്ടയത്തെ വീട്ടിൽനിന്ന് മോഹൻദാസും വസന്തകുമാരിയും കൊല്ലം സെഷൻസ് കോടതിയിൽ എത്തിയിരുന്നു.
ഹൈക്കോടതിയിൽ അപ്പീൽ നൽകും
കൊല്ലം:
ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി ജി സന്ദീപിന്റെ ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ പറഞ്ഞു.
വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യം അല്ലെന്ന് കണ്ടെത്തിയതിനാൽ പ്രതിക്ക് ജീവപര്യന്തമാണ് വിധിച്ചത്. 302 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം തെളിഞ്ഞതിനാൽ പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, 302 വകുപ്പില്‍ രണ്ടുതരത്തിലുള്ള ശിക്ഷകള്‍ അനുവദിക്കാനുള്ള വിവേചനാധികാരം കോടതിക്കുണ്ടെന്നും പ്രതാപ് ജി പടിക്കൽ പ്രതികരിച്ചു.










0 comments