കളിയും ചിരിയും നിറഞ്ഞ വീട്ടിൽ മകളുടെ ഓർമകൾ മാത്രം; നീതിക്കായി കാത്ത് കുടുംബം

ഡോ.വന്ദന ദാസ് (ഇടത്), വന്ദനയുടെ അച്ഛൻ മോഹൻദാസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിക്കുന്നു (വലത് | ഫയൽ)
കോട്ടയം: കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ഇന്നും ഒരു നിശബ്ദയതുണ്ട്. കളിയും ചിരിയും നിറഞ്ഞ വീട്ടിൽ മകളുടെ ഓർമകൾ മാത്രം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ വന്ദനദാസ് മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അക്രമിയുടെ കൊടുംക്രൂരത ഇല്ലാതാക്കിയത് യുവ ഡോക്ടറുടെ ജീവിതത്തിനൊപ്പം കുടുംബത്തിന്റെ സന്തോഷവും പ്രതീക്ഷയും.
കേസിൽ ചൊവ്വാഴ്ച വിധി പറയുമ്പോൾ അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും ഏക മകളുടെ നീതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
2023 മെയ് 10നായിരുന്നു സംഭവം. ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് പ്രതി. ആശുപത്രിയിൽ ഇയാളുടെ ആക്രമണത്തിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.
അന്വേഷണത്തിനായി പ്രത്യേകസംഘത്തെയാണ് സർക്കാർ രൂപീകരിച്ചത്. 83–-ാം ദിവസം 1050 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 110 തൊണ്ടിമുതല്‍ ഹാജരാക്കി. 200 രേഖകളും സമർപ്പിച്ചു. കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ സഹായവും നൽകി. ഡോ. വന്ദനദാസിന്റെ സ്‌മരണക്കായി മധുരവേലിയിൽ മാതാപിതാക്കൾ കഴിഞ്ഞ ആഗസ്‌തിൽ ആശുപത്രി തുടങ്ങിയിരുന്നു. മന്ത്രി വി എൻ വാസവനായിരുന്നു ഉദ്‌ഘാടനം.










0 comments