സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി : കേന്ദ്രസർക്കാർ സമയം തേടി

കൊച്ചി
സ്ത്രീധന നിരോധന നിയമത്തിൽ സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹർജിയിൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ സമയം തേടി. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഒക്ടോബർ 14ന് പരിഗണിക്കാൻ മാറ്റി. സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാംവകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടെൽമി ജോളിയാണ് പൊതുതാൽപ്പര്യഹർജി നൽകിയത്.
സ്ത്രീധനം നൽകുന്നവരും കുറ്റക്കാരാകുന്ന വ്യവസ്ഥമൂലം, പീഡനം നേരിടേണ്ടിവരുന്ന സാഹചര്യത്തിലും വധുവിന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ പരാതി നൽകാനും നിയമം കാര്യക്ഷമമായി നടപ്പാക്കാനും കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. സ്ത്രീധനം നൽകുന്നതിനെ കുറ്റമായി കണക്കാക്കുന്നത് സാമൂഹിക യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണെന്നും വാദമുന്നയിച്ചിട്ടുണ്ട്. വധുവിന്റെ വീട്ടുകാർ കൈമാറുന്ന സമ്മാനങ്ങളടക്കമുള്ള സ്വത്തുവിവരങ്ങൾ രേഖപ്പെടുത്തിവയ്‌ക്കാൻ ചട്ടങ്ങൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതികൾ ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ ആരംഭിച്ചതായി സംസ്ഥാന സർക്കാർ വിശദീകരിച്ചിരുന്നു. 2004ലെ കേരള സ്ത്രീധന നിരോധന ചട്ടപ്രകാരം എല്ലാ ജില്ലകളിലും പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വനിതാ ശിശുക്ഷേമ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളെക്കുറിച്ച് വിശദീകരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ബോധിപ്പിച്ചിരുന്നു.










0 comments