വി ഡി സതീശൻ സർക്കാർ അധികാരത്തിന്റെ ഹുങ്ക് കാണിക്കരുത്: എസ് സതീഷ്

എസ് സതീഷ് (ഇടത്), സമരക്കാരെ പൊലീസുകാർ അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്)
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്ത്‌കാവ് പട്ടികജാതി ഉന്നതിയിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ ക്രൂരമായ ആക്രമണമാണ് പൊലീസ് നടത്തിയതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും അതിക്രൂരമായി ആക്രമിച്ചു. അധികാരത്തിന്റെ ഹുങ്ക് കാണിക്കാൻ വി ഡി സതീശൻ സർക്കാർ തയ്യാറാകരുത്. അധികാരത്തിൽവന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ടവരെ ഇറക്കിവിടുന്ന ഒരു സർക്കാർ ഇതിന് മുൻപുണ്ടായിട്ടില്ല. തെറ്റായ സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും എസ് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
കുറേക്കാലമായി നിലനിൽക്കുന്ന കേസാണ് മലയിടംതുരുത്തിലേത്. കഴിഞ്ഞ കാലയളവിൽ അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതുവരെയും ഇവിടുത്തെ ജനങ്ങളെ സംരക്ഷിച്ചുനിർത്താൻ ഒരു ജനപ്രതിനിധി ഉണ്ടായിരുന്നു. ഇപ്പോഴത്തെ ജനപ്രതിനിധിയെ ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും കണ്ടില്ല.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ തലമുറകളായി നൂറ് വർഷത്തിലേറെയായി താമസിച്ചുവരികയാണ്. 19 ഏക്കറോളം സ്ഥലം പുറമ്പോക്കാണ്. ആ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നാണ് സിപിഐ എമ്മും ജനങ്ങളും എക്കാലവും ആവശ്യപ്പെട്ടിട്ടുള്ളത്. പറവൂർ മുൻസിഫ് കോടതിയിൽനിന്ന് പ്രദേശവാസികൾക്ക് അനുകൂലമായ വിധിയുണ്ടാകുകയും ചെയ്തു. എന്നാൽ സുപ്രീംകോടതിയിലേക്ക് കേസ് പോയപ്പോൾ, നിയമനടപടിക്കുള്ള പണമോ സാഹചര്യമോ ഈ പാവപ്പെട്ട ജനങ്ങൾക്കുണ്ടായിരുന്നില്ല.
സമരം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം. നീതിപൂർവമായ സമീപനമാണ് ഇവിടെ വേണ്ടത്. തലമുറകളായി ഈ മണ്ണിൽ കഴിയുന്നവർക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും എസ് സതീഷ് പറഞ്ഞു.










0 comments