വിദ്യാര്‍ഥികളെ അടിച്ച് ‘നന്നാക്കേണ്ടെ’ന്ന് ഹൈക്കോടതി

കൊച്ചി: അടിച്ചില്ലെങ്കിൽ കുട്ടികൾ നന്നാകില്ല എന്നതിനോട് യോജിക്കാനാകില്ലെന്നും വിദ്യാർഥികൾക്ക് ശാരീരികശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്നും ഹൈക്കോടതി. വിദ്യാർഥികളെ ചൂരൽകൊണ്ട് തല്ലിയ രണ്ട് അധ്യാപകർക്കെതിരെ സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
അച്ചടക്കത്തിന്റെ പേരിൽ വിദ്യാർഥികൾക്ക് ഇത്തരം ശിക്ഷ നൽകുന്നത് അംഗീകരിക്കാനാകില്ല. എന്നാൽ, അധ്യാപകർ വിദ്യാർഥികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി ജയചന്ദ്രൻ വ്യക്തമാക്കി. അതേസമയം, നോർത്ത് പറവൂരിൽ നാലാംക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് തല്ലിയ താൽക്കാലിക നൃത്താധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. മാരകായുധം ഉപയോഗിച്ച് വിദ്യാർഥിയെ തല്ലിയെന്നതടക്കമുള്ള വകുപ്പുകൾ റദ്ദാക്കിയ കോടതി, പുതിയ കുറ്റപത്രം നൽകാനും നിർദേശിച്ചു.
വിദ്യാഭ്യാസ അവകാശനിയമം, ബാലനീതി നിയമം, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട യുഎൻ കൺവൻഷൻ, നാഷണൽ കമീഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് മാർഗനിർദേശങ്ങൾ എന്നിവ സമഗ്രമായി വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബാലനീതി നിയമത്തിലെ 75 വകുപ്പുപ്രകാരം ചൂരൽപ്രയോഗം കുറ്റമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ബാലനീതി നിയമത്തിലെ ഈ വകുപ്പ് സ്കൂളിനും അധ്യാപകർക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു.
0 comments