ഒരു മതത്തിന്റെ പേരിലും സ്ത്രീ, പുരുഷ തുല്യതയെ ചോദ്യംചെയ്യരുത്: എം എ ബേബി

എം എ ബേബി
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന ആർഎസ്എസിന്റേതിന് സമാനമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇപ്പോൾ നിർഭാഗ്യവശാൽ മിക്ക മതങ്ങളും സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. 'നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്നാണ് ഹിന്ദുമതത്തിന്റേതായി ആർഎസ്എസ് വ്യാഖ്യാനിക്കുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെട്ട സന്ദർശഭത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞത് സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണം, അവർ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത് എന്നാണ്. ഇതിന് സമാനമായ രൂപത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയുമെന്നും എം എ ബേബി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ മതങ്ങളും അതിന്റെ ആവിർഭാവകാലത്ത് മനുഷ്യസൗഹോദര്യവും സ്നേഹവും നന്മയുമാണ് പറഞ്ഞത്. എന്നാൽ പിന്നീട് ഓരോ മതത്തിലും യോജിക്കാൻ കഴിയാത്ത പല ആശയങ്ങളും ഉൾക്കൊള്ളിച്ചു. സ്ത്രീ പുരുഷ തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനവും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാത്തതാകരുത്. ഒരു മതത്തിന്റെ പേരിലും സ്ത്രീ, പുരുഷ തുല്യതയെ ചോദ്യംചെയ്യരുത്. ഇത്തരത്തിൽ സ്ത്രീവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നവർ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു.









0 comments