കണ്ണീരായി നേപ്പാൾ; പ്രിയപ്പെട്ടവരുടെ പ്രതീകാത്മക സംസ്കാര ചടങ്ങുമായി കുടുംബങ്ങൾ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മഹാപ്രളയത്തിൽ കാണാതായ പ്രിയപ്പെട്ടവരുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങുകൾ നടത്തി നേപ്പാളിലെ കുടുംബങ്ങൾ. കാണാതായവരെക്കുറിച്ച് കുടുംബങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതിനാലാണ് ഇത്തരം ചടങ്ങുകൾ നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

പ്രളയം ഏറ്റവുമധികം നാശംവിതച്ച നുവാക്കോട്ട് ജില്ലയിലെ കുടുംബങ്ങളാണ് ഹിന്ദു ആചാര പ്രകാരം അന്ത്യ കർമങ്ങൾ നടത്തിയത്. മൃതദേഹം കണ്ടെത്താത്തതിനാൽ കാണാതായയാളെ പ്രതിനിധീകരിച്ച് വൈക്കോൽ കൊണ്ട് പ്രതീകാത്മക രൂപങ്ങൾ (പ്രതിമകൾ) ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അന്ത്യ കർമങ്ങൾ നടത്തി ത്രിശൂലി നദിയുടെ തീരത്തുവെച്ച് ചിതയൊരുക്കി പ്രതിമകൾ കത്തിച്ചു.
കാണാതായവർക്കായി കാത്തിരിക്കുമ്പോഴും മാനസിക ആശ്വാസത്തിനായി ഇത്തരം ചടങ്ങുകൾ നടത്തുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പ്രതീകാത്മക മരണാനന്തര ചടങ്ങുകൾ നടത്തുന്നതോടെ പതിയെ യാഥാർഥ്യവുമായി പൊരുത്തപ്പെടുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

അതേസമയം, പ്രളയത്തിൽ കാണാതായ 5000ത്തോളം പേർക്കായി ദുരന്ത നിവാരണ സേന ഊർജിതമായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 1250 പേരാണ് ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിച്ചത്. ഹെലികോപ്റ്റർ സംവിധാനങ്ങളുൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഏകദേശം 21,314 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തി. ബൊട്ടെകോഷി നദിയിലൂടെ ഒഴുകിയെത്തി തുരങ്കങ്ങളിലും ഭൂഗർഭ പവർഹൗസുകളിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.








0 comments