മദ്യത്തിന്റെ അളവിനെ ചൊല്ലി തർക്കം; പിടിവലിക്കിടയിൽ തലയടിച്ചുവീണയാൾ മരിച്ചു

കൊച്ചി: മദ്യത്തിന്റെ അളവിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയുണ്ടായ പിടിവലിക്കിടയിൽ തലയടിച്ചുവീണയാൾ മരിച്ചു. നെട്ടൂർ സ്വദേശിയായ നിർമാണത്തൊഴിലാളി പുഷ്പൻ (55) ആണ് മരിച്ചത്. കൊച്ചി കുണ്ടന്നൂർ ജംങ്ഷനിൽ പ്രവർത്തിക്കുന്ന ഓജീസ് കാന്താരി ബാറിൽ ഞായർ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിൽ ബാറിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യത്തിന്റെ അളവിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് പുഷ്പൻ ബാറിലെ ജീവനക്കാരുമായി തർക്കത്തിലായി. ശേഷം വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും വീണ്ടും പുഷ്പൻ ബാറിലെത്തി ചോദ്യം ചെയ്തു. ഈ തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പിടിവലിക്കിടെ പുഷ്പൻ മലർന്നടിച്ചു വീഴുകയും തലയുടെ പിൻഭാഗത്ത് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പുഷ്പന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ മറ്റ് അടയാളങ്ങളും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച മരട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.








0 comments