വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശിക്ക് നഷ്ടമായത് 1.72 കോടി

എഐ പ്രതീകാത്മകചിത്രം

ശ്രീരാജ് ഓണക്കൂർ
Published on Sep 12, 2026, 09:26 AM | 1 min read
കൊച്ചി : ഒരിടവേളയ്‌ക്കുശേഷം ഡിജിറ്റൽ അറസ്‌റ്റിന്റെ പേരിൽ വീണ്ടും തട്ടിപ്പ്. പെരുമ്പാവൂർ സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 1.72 കോടി രൂപ. ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ജോലി ചെയ്യുന്ന ഇരുപത്തൊമ്പതുകാരനിൽനിന്ന് 1,72,01,678 രൂപ തട്ടിയെടുത്തത്. ബിറ്റ്‌കോയിനായാണ് പെരുമ്പാവൂർ സ്വദേശി അമേരിക്കയിൽനിന്ന് പണം അയച്ചുകൊടുത്തത്.
സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരേന്ത്യയിൽനിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ക്രിപ്‌റ്റോ കറൻസിയായി പണം നൽകിയതിനാൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം താമസിക്കുമെന്ന് പൊലീസ് പറയുന്നു.
പെരുമ്പാവൂർ സ്വദേശിയുടെ, ഡൽഹി എസ്‌ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിൽ ഒമ്പത് കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ടിലുള്ള പണം കള്ളപ്പണമല്ലെന്ന് ഉറപ്പാക്കാൻ അയച്ചുതരണമെന്നും സംഘം ആവശ്യപ്പെട്ടു. ജൂലൈ എട്ടിന് രാവിലെ രണ്ടുമുതൽ ആഗസ്‌ത് മൂന്നുവരെ കാലയളവിലാണ് ബിറ്റ്‌കോയിനായി പണം അയച്ചുകൊടുത്തത്. മൊബൈൽ ഫോണിൽ ‘സ്‌ട്രൈക്ക്’ എന്ന ക്രിപ്‌റ്റോ കറൻസി ആപ് ഇൻസ്‌റ്റാൾ ചെയ്‌താണ് പണം അയച്ചുകൊടുത്തതെന്ന് എഫ്‌ഐആറിൽ പറയുന്നു.









0 comments