വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിക്കുന്നു; ബിജെപിയുടെ കേരളത്തിലെ പദ്ധതി ഇരട്ടത്താപ്പെന്ന് ദീപിക മുഖപ്രസംഗം

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭയുടെ മുഖപത്രമായ ദീപിക. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് കേരളത്തിലെ ക്രൈസ്തവരെ കൂടെക്കൂട്ടാൻ ബിജെപി പദ്ധതിയിടുന്നതെന്ന് ദീപിക മുഖപ്രസംഗത്തിൽ ആരോപിച്ചു. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യയിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുകയാണ്. ബിജെപിയുടെ ഈ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണെന്നും വേട്ടക്കാരനു കൈയടിച്ച് ഇരയെ തലോടുകയോ! എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലുൾപ്പെടെ നടക്കുന്ന ക്രൈസ്തവ വേട്ട ചൂണ്ടിക്കാട്ടിയാണ് ദീപികയുടെ വിമർശനം. വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. മഹാരാഷ്ട്രയിൽ കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ ബിജെപി എംഎൽഎയാണ്. ഇതോടെ മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികൾ കടുത്ത ആശങ്കയിലും ഭയത്തിലുമായിക്കഴിഞ്ഞു.
ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാമെന്ന അജൻഡ മാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച മതപരിവർത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുകയോ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയോ ചെയ്താൽ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവിൽതന്നെ നിയമങ്ങളുണ്ട്. അതുപോരെന്ന് വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾവെച്ചാണെന്നും ദീപിക ആരോപിക്കുന്നു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്താകെ നടന്ന ക്രൈസ്തവ വേട്ടയും മതപരിവർത്തനം ആരോപിച്ചുള്ള അതിക്രമങ്ങളും കണക്ക് നിരത്തി വിശദമാക്കുന്നുണ്ട് മുഖപ്രസംഗത്തിൽ. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങളുണ്ടായി. 1,682 പേർ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ എന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ഇത്തരത്തിൽ രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും. ആദ്യം ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തൂ എന്നും ബിജെപിയോട് ദീപിക ആവശ്യപ്പെട്ടു.










0 comments