ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ

കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ മുസ്ലിംലീഗ് പ്രവർത്തക ഷിംജിത മുസ്തഫ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ഷിംജിത. വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ച കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിൻറെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബസ് യാത്രക്കിടെ യുവാവ് മോശമായി പെരുമാറി എന്നാരോപിച്ചുള്ള വീഡിയോയാണ് ഷിംജിത പുറത്തുവിട്ടത്. വീഡിയോ വൈറലായതിനു പിന്നാലെ മനോവിഷമത്തിൽ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഷിംജിതയുടെ ഫോൺ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതിന് ശേഷമാണോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്ന് പരിശോധിക്കും.
അതേസമയം, പരാതിക്കിടയായ ദിവസം ഷിംജിതയും ജീവനൊടുക്കിയ ദീപക്കും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബസിനുള്ളിലേക്ക് ദീപക് കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കാണുന്നുണ്ട്. എന്നാൽ, തിരക്കുകാരണം പിന്നീട് ദീപക്കിനെയോ ഷിംജിതയെയോ കാണുന്നില്ല. ബസിനുള്ളിൽ ദീപക് ഷിംജിതയോട് മോശമായി പെരുമാറിയതായി അറിയില്ലെന്ന് ബസ് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.










0 comments