ദീപക്കിന്റെ ആത്മഹത്യ: ലീഗ് വനിതാ നേതാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ പകർത്തിയ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന മുസ്ലിംലീഗ് വനിതാ നേതാവ് ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിന് കുന്നമംഗലം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയിരുന്നു. മരണത്തെ തുടർന്ന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് വടകരയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. തുടർന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഷിംജിത നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
അതേസമയം, പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാൽ സംഭവദിവസം യാത്ര ചെയ്ത ബസിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഷിംജിതയുടെ ഫോണിൽനിന്ന് കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. പരിശോധനാ ഫലം വന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.










0 comments