ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ നിർണായക തീരുമാനം

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
നേരത്തെ ഹർജി പരിഗണിച്ച കോടതി, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഷിംജിതയുടെ ഇൻസ്റ്റഗ്രാം വീഡിയോയും അതിനെത്തുടർന്നുണ്ടായ മാനസിക പീഡനവുമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ഷിംജിതയ്ക്ക് ജാമ്യം നൽകുന്നതിനെ പൊലീസ് ശക്തമായി എതിർക്കുന്നുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചതായും, പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്.
ഷിംജിതയുടെ ഭീഷണിയും സോഷ്യൽ മീഡിയ വഴിയുള്ള ആരോപണങ്ങളുമാണ് ദീപക്കിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുടുംബവും കോടതിയിൽ വാദിച്ചു.
അതേസമയം, യാത്രയ്ക്കിടെ ഉപദ്രവം നടന്നതായി അന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ബസ് ജീവനക്കാർ നേരത്തെ മൊഴി നൽകിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.










0 comments