പതിനാലുകാരിയെ മർദിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയെ മർദിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. മദ്യപിച്ചെത്തുന്ന പിതാവിൻറെ ക്രൂരമർദനം സഹിക്കവയ്യാതെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരം അരങ്കമുകൾ സ്വദേശിയാണ് അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കുട്ടി മൊഴി നൽകിയതിനെത്തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. ഭാര്യയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. പിതാവ് മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് ക്രൂരമർദനം. മർദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെൺകുട്ടി പറയുന്നു.
ഇതുസംബന്ധിച്ച പെൺകുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു.സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെന്നും പെൺകുട്ടി ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്. കെെയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങളും പുറത്തുവന്നു.










0 comments