'യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല'; മീനാക്ഷിക്കെതിരെ സൈബർ ആക്രമണം

തിരുവനന്തപുരം: രാജ്യം ഒന്നടങ്കം പാചക വാതക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയിരിക്കെ യുദ്ധത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പിട്ട അവതാരകയും നടിയുമായ മീനാക്ഷി അനൂപിനെതിരെ സൈബർ ആക്രമണം. 'ഗ്യാസ് പോയത് നമ്മടെയാ... യുദ്ധം പശ്ചിമേഷ്യേലാണേലും ... (യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല....)'- എന്ന കുറപ്പിന് പിന്നാലെയാണ് മീനാക്ഷിക്കെതിരെ സംഘപരിവാർ അനുകൂലികൾ സൈബർ ആക്രമണം നടത്തിയത്. ഇതോടെ മീനാക്ഷി വിശദീകരണവുമായി രംഗത്തെത്തി.
'കഴിഞ്ഞ പോസ്റ്റിൽ ഗ്യാസ് ക്ഷാമത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. അതു വഴി യുദ്ധഭീകരത എന്ന ഒന്നിനെപ്പറ്റിയാണ് പറഞ്ഞിരുന്നത്. ചിലയിടങ്ങളിലും ചില കമൻ്റുകളിലും രാജ്യത്തിനെതിരായോ, നമ്മുടെ ഭരണാധികാരികൾക്കെതിരായോ ഒക്കെ എന്ന രീതിയിൽ കാണുന്നു. സത്യത്തിൽ അത് തെറ്റാണ് യാതൊരു വിധ രാഷ്ട്രീയവും കലർന്ന ഒരു പോസ്റ്റുമല്ല'- മീനാക്ഷി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഗ്യാസ്... കത്തുമ്പോൾ...
ചില രാജ്യ കാര്യങ്ങളും പറയേണ്ടതുണ്ട് എന്നു തോന്നുന്നു. കഴിഞ്ഞ എൻ്റെ പോസ്റ്റിൽ ഗ്യാസ് ക്ഷാമത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. അതു വഴി യുദ്ധഭീകരത എന്ന ഒന്നിനെപ്പറ്റിയാണ് പറഞ്ഞിരുന്നത്. ചിലയിടങ്ങളിലും. ചില കമൻ്റുകളിലും രാജ്യത്തിനെതിരായോ. നമ്മുടെ ഭരണാധികാരികൾക്കെതിരായോ ഒക്കെ എന്ന രീതിയിൽ കാണുന്നു. സത്യത്തിൽ അത് തെറ്റാണ് യാതൊരു വിധ രാഷ്ട്രീയവും കലർന്ന ഒരു പോസ്റ്റുമല്ല അത്. ഇവിടെ ഞാൻ യുദ്ധം അതിൽ നേരിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നില്ക്കുന്ന നമ്മുടെ രാജ്യത്തെപ്പോലുള്ള രാജ്യങ്ങളേയും പെട്ടെന്ന് ബാധിക്കും അതായത് യുദ്ധാവസ്ഥ ലോകം മുഴുവൻ മോശമാക്കുന്നു. എന്നാണ് ഞാൻ അർത്ഥമാക്കിയിട്ടുള്ളത്.
നമ്മുടെ രാജ്യത്തിനോ, ഭരണ കർത്താക്കൾക്കോ ഈ യുദ്ധത്തിൽ എന്തു പങ്കാണുള്ളത്. ഞാൻ മനസ്സിലാക്കുന്നത് നമ്മുടെ രാജ്യം ഈ യുദ്ധം നടന്നു തുടങ്ങി കഴിഞ്ഞ് പറ്റാവുന്ന ക്രമീകരണങ്ങൾ. നിയന്ത്രണങ്ങൾ തുടങ്ങിയവ എല്ലാ മേഖലയിലും വരുത്തിക്കൊണ്ടാണിരിക്കുന്നതെന്നാണ്. അത് നമ്മുടെ അടുക്കളയെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും. അപ്പോൾ ഇന്നലെ 'ഗ്യാസ് പോയി ഇന്ന് ഗ്യാസുണ്ട്' എന്നു പറഞ്ഞ പോലെയും തോന്നാം ഒരിക്കൽ കൂടി പറയട്ടെ ഈ ആധുനിക യുഗത്തിൽ ലോകത്തെവിടെ നടക്കുന്ന അത്യാധുനിക യുദ്ധങ്ങളും ഒട്ടും താമസിയാതെ ലോകത്തിൻ്റെ ഏതു കോണിലും ബാധിക്കും എന്ന അവസ്ഥയാണുള്ളത്. അത് സൂചിപ്പിക്കാനുള്ള രീതിയിലാണ് ഗ്യാസിനെക്കുറിച്ച് പറഞ്ഞിരുന്നത്. ഈ സമയം പശ്ചിമേഷ്യയിൽ യുദ്ധം എന്ന അവസ്ഥയിൽ നമ്മുടെ രാജ്യവും ഒരു മോശം കാലം അഭിമുഖീകരിക്കുന്ന സമയമാണ്. ഈ സമയം പാനിക് സിറ്റുവേഷൻ എന്നല്ല. ജാഗ്രത എന്നതാണാവശ്യം എന്നതും ശരിയാണ്.
ഞാൻ എന്നും എപ്പോഴും എൻ്റെ രാജ്യത്തിനൊപ്പം തന്നെയാണ്. നമ്മുടെ മുറ്റത്ത് മിസൈലോ വെടിയുണ്ടയോ വീഴുന്നില്ല എന്നതിനാൽ യുദ്ധം നമ്മെ ബാധിക്കുന്നില്ല എന്നല്ല യുദ്ധങ്ങൾ അതിൽ നേരിട്ടു പങ്കെടുക്കാത്ത രാജ്യങ്ങളെപ്പോലും പിന്നോട്ടടിക്കുന്നുവെന്ന സാധാരണ നിലയുമായിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് യുദ്ധങ്ങൾ ഇല്ലാതാവട്ടെ. യുദ്ധത്തിനായി മുടക്കുന്ന പണം മാനവരാശിയുടെ ഉന്നമനത്തിനായി മുടക്കുന്ന ഒരു ആധുനിക ലോകവും പുലരട്ടെ എന്നാഗ്രഹിക്കുന്നു. സ്നേഹപൂർവ്വം മീനാക്ഷി.










0 comments