അത്തരം പരിഷ്കാരങ്ങൾ വേണ്ട, പരിധി വേണം; മോഡിഫിക്കേഷൻ അനുവദിക്കുക ഉപാധികളോടെ, ഗതാഗത മന്ത്രി

സി പി ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമെ അനുവദിക്കുകയൊള്ളൂവെന്ന് ഗതാഗതമന്ത്രി സി പി ജോൺ. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഒരു പരിധി നിശ്ചയിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.
'വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ 100 ദിവസത്തിനുള്ളിൽ ചില കാര്യങ്ങൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മിതമായ പരിഷ്‌കരണങ്ങൾ ആവാം. ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന തരത്തിലുള്ള, തീ പറത്തുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങൾ പാടില്ല. മോഡിഫിക്കേഷനുകൾ നടത്തുന്നവർ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണം.' മന്ത്രി പറഞ്ഞു. തെറ്റുകളിൽ വലുത് ചെറുത് എന്ന് നോക്കാൻ കഴിയില്ലെന്നും മോഡിഫിക്കേഷന് ചുമത്തേണ്ട ചാർജുകളെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും ഗതാഗതമന്ത്രി അറിയിച്ചു. മോഡിഫിക്കേഷനിൽ വ്യാപകമായി വലിയ തുകകൾ ഈടാക്കുന്നുവെന്ന പരാതിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി സി പി ജോൺ.
നിലവിൽ നിയമപരമായ തടസമില്ലാത്ത മോഡിഫിക്കേഷൻ മാത്രം ഉൾപ്പെടുത്തി ഗതാഗത കമീഷണർ ശുപാർശ ഇറക്കിയിരുന്നു. സീറ്റ് കവർ, എയർ മാറ്റ്, സ്റ്റിയറിങ്ങിൽ വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസർ, മഡ് ഫ്ലാപ്പ്, ബോഡി സ്റ്റിക്കർ, ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, അഡിഷണൽ സ്പീക്കർ, സബൂഫർ മോണിറ്ററിന്റെ സിസ്റ്റം, ടോ ഹുക്ക്, റൂഫ് കാരിയർ, 50 ശതമാനം സുതാര്യമായ സൺ ഫിലിം എന്നിങ്ങനെ നിലവിലുള്ള നിയമപ്രകാരം മുൻകൂർ അനുമതി ആവശ്യമില്ലാത്തവയാണ് ശുപാർശയിലുള്ളത്. വാഹനത്തിന്റെ നിറം മാറ്റൽ, എൻജിൻ മാറ്റൽ, ഭിന്നശേഷി സൗഹൃദമാക്കൽ എന്നിവയാകട്ടെ 1988ലെ മോട്ടോർ വാഹന നിയമപ്രകാരം കൃത്യമായ ഫീസടച്ച് ആർടി ഓഫീസുകൾ വഴി പണ്ടുമുതലേ ചെയ്തുവരുന്ന കാര്യങ്ങളുമാണ്.










0 comments