ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നത് സർക്കാരിന്റെ സുവ്യക്തനയം: മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on Apr 16, 2025, 07:41 PM | 4 min read

തിരുവനന്തപുരം: ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നത് സർക്കാരിന്റെ സുവ്യക്തനയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ അതിശക്തമുന്നേറ്റം നടത്താനും അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി


നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകർഷിക്കുന്ന തരത്തിൽ നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന 'അഴിമതി മുക്ത കേരളം' ക്യാമ്പയിൻ നിർണ്ണായക നേട്ടങ്ങൾ കൈവരിച്ചു. സർക്കാർ ആവിഷ്കൃത പദ്ധതികളുടെ നടത്തിപ്പും വികസന പ്രവർത്തനങ്ങളും ദൈനംദിന ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും സുതാര്യമായും കാര്യക്ഷമതയോടെയും ജനങ്ങളിൽ എത്തിക്കുകയാണ് പ്രധാനം. സർക്കാർ - അർദ്ധ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിൽ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.' ZERO TOLERANCE TO CORRUPTION' എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്.


പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തി അവരുടെ ക്ഷേമത്തിനും ദുരിതനിവാരണത്തിനുമായി പ്രവർത്തിക്കേണ്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി അതീവ ഗൗരവമുള്ള വിഷയമാണ്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ അവരെ കുടുക്കാൻ വി എ സി ബി ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് എന്ന പദ്ധതി നടപ്പാക്കുന്നു. എല്ലാ ഓഫീസുകളിലും വിവരദാതാക്കളുടെ ശൃംഖല വികസിപ്പിച്ചെടുക്കുകയും അഴിമതിക്കാരെ നിരീക്ഷിക്കുകയും കൈക്കൂലി ആവശ്യപ്പെടുന്നതിനെതിരെ പരാതി നൽകാൻ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൻറെ ഫലമായി 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകൾ രജിസ്റ്റർ ചെയ്തു (ജനുവരി-8, ഫെബ്രുവരി-9, മാർച്ച്-8). വിജിലൻസ് ചരിത്രത്തിൽ മൂന്നു മാസത്തിനുള്ളിൽ ഇത്രയധികം ട്രാപ്പ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്.


ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 8 കേസ്സുകളിലായി 14 പേരെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. ജനുവരിയിൽ 8 കേസ്സുകളിലായി 9 പേരെയും ഫെബ്രുവരിയിൽ 9 കേസ്സുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തു. ഇതിൽ 14 റവന്യൂ ഉദ്യോസ്ഥരും, തദ്ദേശ സ്വയംഭരണം,പോലീസ് വകുപ്പുകളിൽ നിന്നും 4 വീതം ഉദ്യോഗസ്ഥരും, വനം വകുപ്പിൽ നിന്ന് 2 പേരും, വാട്ടർ അതോറിറ്റി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ, എന്നീ വകുപ്പുകളിൽ നിന്നും ഓരോരുത്തർ വീതവും, കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജരുമാണ്. ഇത് കൂടാതെ 4 ഏജൻറുമാരെയും, സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ്ചെയ്തു. ഡിജിറ്റൽ പണമിടപാടായി കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും.


വിജിലൻസ് നടപടികളുടേയും ശുപാർശകളുടേയും ഫലമായി മോട്ടോർ വാഹന വകുപ്പിന്റെ ബോർഡർ ചെക്ക് പോസ്റ്റ് രാത്രി കാലങ്ങളിൽ നിർത്തലാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളെ തുടർന്ന് മോട്ടോർ വാഹനം, മൈനിംഗ് ആൻറ് ജിയോളജി, ജി.എസ്.ടി എന്നീ മൂന്ന് വകുപ്പുകളിൽ നിന്ന് അധിക പിഴ, റോയൽറ്റി, പെനാൽറ്റി, നികുതി എന്നിങ്ങനെ സർക്കാരിന് 500 കോടി രൂപയുടെ അധിക വാർഷിക വരുമാനം ഉണ്ടായതായി കണക്കാക്കുന്നു.


വിജിലൻസ് പ്രവർത്തനങ്ങളിൽ കാലികമായ പ്രൊഫഷണലിസം കൊണ്ടുവന്നിട്ടുണ്ട്. അഴിമതി കേസുകൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുന്നതിനും, അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏജന്റുമാരെ പിടികൂടുന്നതിനും ഇതിലൂടെ കഴിഞ്ഞു. അടുത്ത കാലത്ത് പാലക്കാട് ജില്ലയിലെ എം.വി.ഡി ചെക്ക്പോസ്റ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഴിമതിയുടെ ശൃംഖല തകർക്കാൻ കഴിഞ്ഞു. അത് ആർ.ടി.ഓ യുടെ അറസ്റ്റിൽ എത്തിച്ചേരുകയും ചെയ്തു.


സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരെ മാത്രമല്ല ഇത്തരത്തിൽ പിടിക്കുന്നത്. കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് നടപടിയെടുക്കുകയാണ്. ആർ.പി.എഫ്, സെൻട്രൽ ജി.എസ്.ടി, കസ്റ്റംസ്, സി.ഐ.എസ്.എഫ് തുടങ്ങിയ വകുപ്പുകളിലെയും കേന്ദ്ര പോതുമേഖലാ സ്ഥപനമായഇൻഡ്യൻ ഓയിൽ കോർപ്പറേഷനിലെയും ഉദ്യോഗസ്ഥർക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ നിന്നും ലഭിച്ച വരുമാനം കണ്ടുകെട്ടുക മാത്രമല്ല വിദേശ ഫണ്ട് വകമാറ്റം, നിയമവിരുദ്ധമായി സമ്പാദിച്ച പണം പല സാമ്പത്തിക ഇടപാടുകളിലൂടെ മാറ്റുന്നത് കണ്ടെത്തുകയും ചെയ്യുന്നു. അഴിമതിക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി കേന്ദ്ര നിയമ നിർവ്വഹണ ഏജൻസികളുമായി ആവശ്യമായ ഏകോപനം നടത്തുന്നു.


വിജിലൻസിലെ ഉദ്യോഗസ്ഥർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ രീതികളെ കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്. സങ്കീർണ്ണമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ, ബാങ്ക് തട്ടിപ്പുകൾ, പൊതു പണം സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ചോർത്തൽ തുടങ്ങിയവയിൽ ഉദ്യോഗസ്ഥരുടെ അന്വേഷണമികവ് വർധിപ്പിക്കാനുള്ള പരിശീലനം ആരംഭിച്ചു.


പഴയ കേസുകൾ തീർപ്പാക്കുക, അന്വേഷണം വേഗത്തിലാക്കുക, കെട്ടിക്കിടക്കുന്ന കേസ്സുകളുടെ എണ്ണം കുറയ്ക്കുക, വിചാരണ നടപടികൾ കാര്യക്ഷമമാക്കുക എന്നിവ പ്രധാനമാണ്. ഇതിന് കോടതികളുമായും പബ്ലിക് പ്രോസിക്യൂട്ടർമാരുമായും അവലോകന യോഗങ്ങളിലൂടെ ശ്രമങ്ങൾ നടത്തുന്നു.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്'ൻറെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സർക്കാർ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലൻസ് തയ്യാറാക്കി. അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരിക്ഷണത്തിലുണ്ട്. അഴിമതി സംബന്ധിച്ച് ജനങ്ങളിൽ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിച്ച് തുടർ നടപടിയിലേക്ക് പോകും. നിരന്തരം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥർ ഇതിനകം തന്നെ വിജിലൻസ് പിടിയിലായിട്ടുമുണ്ട്.


അഴിമതി നടന്നതിനുശേഷം അന്വേഷിക്കുക എന്നതിലല്ല കാര്യം. അതിന് അവസരം നൽകാതെ ആരംഭത്തിൽ തന്നെ ഉന്മൂലനം ചെയ്യുക എന്നതിലാണ്. ആ ലക്ഷ്യത്തോടെ വിവിധ വിഭാഗങ്ങളിലെ ആഭ്യന്തര വിജിലൻസ് സംവിധാനത്തിൻറെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നുണ്ട്. അഴിമതി നിരോധന നിയമങ്ങളെ പറ്റിയും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ സംബന്ധിച്ചും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകി.


സംസ്ഥാനത്തെ വിവിധ വിജിലൻസ് കോടതികളിൽ കേസുകൾ അനന്തമായി നീളുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം കേസുകളുടെ വിചാരണ സമയബന്ധിതമായി തന്നെ പൂർത്തിയാക്കുന്നതിനും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും കർശന നിർദ്ദേശം വിജിലൻസിൻറെ നിയമ വിഭാഗത്തിനും പ്രത്യേകിച്ച് പ്രോസിക്യൂട്ടർമാർക്കും നൽകി. 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ 30 കേസുകൾ തീർപ്പാക്കിയിരുന്നു. ഇതിൽ കുറ്റകൃത്യം തെളിഞ്ഞ 28 പേർക്ക് ഉചിതമായ ശിക്ഷയും ലഭ്യമാക്കി. കോട്ടയം വിജിലൻസ് കോടതിയിൽ 12 കേസുകൾ തീർപ്പാക്കിയതിൽ ഏഴുപേർക്കെതിരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തീർപ്പായ 21 കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേർക്കെതിരെയും, തൃശ്ശൂർ വിജിലൻസ് കോടതി തീർപ്പാക്കിയ 6 കേസുകളിൽ 53 പേരെയും കോഴിക്കോട് വിജിലൻസ് കോടതിയിൽ തീർപ്പായ 13 കേസുകളിൽ 7 പേർക്കെതിരെയും തലശ്ശേരി വിജിലൻസ് കോടതി തീർപ്പാക്കിയ 19 കേസുകളിൽ കുറ്റക്കാരായി കണ്ടെത്തിയ 8 പേർക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിച്ചു. ഇത് വിജിലൻസ് ചരിത്രത്തിലെ സർവ്വകാല റിക്കോർഡ് ആണ്.


ഇ-ഗവേണൻസ്, ഇ-ടെൻഡറിംഗ്, സോഷ്യൽ ഓഡിറ്റ്, നിയമാവബോധം, കർശന വിജിലൻസ് സംവിധാനം എന്നിവയുടെ ഫലപ്രദമായ വിനിയോഗങ്ങളിലൂടെ അഴിമതി നിർമ്മാർജ്ജനം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. അഴിമതി എന്ന വിപത്ത് തുടച്ചുനീക്കാനുള്ള യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home