print edition സഹകരണ സ്ഥാപന ഭരണസമിതിയെ അവിശ്വാസത്തിലൂടെ നീക്കാം

കൊച്ചി: സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതികളെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാമെന്ന ചട്ടം ഭരണഘടനാനുസൃതമെന്ന് ഹൈക്കോടതി. പൊതുയോഗത്തിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാനും ചർച്ചചെയ്ത് പാസ്സാക്കാനും വ്യവസ്ഥ ചെയ്ത് മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ശരിവച്ചത്.
സഹകരണ ചട്ടങ്ങളിലെ പുതിയ ഭേഭഗതി ഭരണഘടനാ വിരുദ്ധമാണെന്ന സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് മുൻ പ്രസിഡന്റ് ഷാജി മോഹന്റെ വാദം ബെഞ്ച് തള്ളി. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഷാജി ഹർജി നൽകിയത്. പിന്നീട്, പൊതുതാൽപ്പര്യം പരിഗണിച്ച് നിയമപ്രശ്നം പരിഗണിക്കാൻ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് ഡിവിഷൻ ബെഞ്ച് നിയമപ്രശ്നം പരിഗണിച്ച് തീർപ്പാക്കിയത്.
സഹകരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ചട്ടം രൂപീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ബെഞ്ച് പറഞ്ഞു. പൊതുയോഗം തെരഞ്ഞെടുക്കുന്ന ഭരണസമിതിയെ നീക്കാൻ പൊതുയോഗത്തിന് അധികാരം നൽകുന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തിയതിൽ അപാകമില്ലെന്നും വ്യക്തമാക്കി. മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾക്കെതിരായ ഹർജി വാദം പൂർത്തിയായതോടെ വിധി പറയാൻ മാറ്റിയിരിക്കുകയായിരുന്നു. മുൻ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സ്പെഷ്യൽ ഗവ. പ്ലീഡറായിരുന്ന പി പി താജുദ്ദീൻ എന്നിവരാണ് ഹാജരായിരുന്നത്.










0 comments