ഇസ്രയേലിന് നേരെ ഇറാന്റെ മിസൈലാക്രമണം; യുഎസ് സൈനിക താവളങ്ങളും ലക്ഷ്യം

ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം | Photo:ScreengrabBBC
ടെൽ അവീവ് : പശ്ചിമേഷ്യയിൽ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ആദ്യമായി ഇസ്രയേലിന് നേരെ ഇറാന്റെ വൻ മിസൈലാക്രമണം. ഞായറാഴ്ച (ജൂൺ 7, 2026) ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ വർഷത്തെ പ്രതിരോധിക്കാൻ ഇസ്രയേൽ സൈന്യം ശക്തമായി രംഗത്തിറങ്ങി.
ഞായറാഴ്ച പുലർച്ചെ ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഈ മിസൈൽ വർഷമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ഇസ്രയേൽ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ കൂടുതൽ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ, ഉത്തരവ് ലഭിച്ചാലുടൻ ഇറാനെതിരെ അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, ഭരണകൂടത്തിൽ നിന്ന് അനുമതി ലഭിക്കുന്ന നിമിഷം ശത്രുവിന് നേരെ ഐഡിഎഫ് ശക്തമായി ആഞ്ഞടിക്കുമെന്ന് ഇയാൽ സമീർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, ഇറാന് മേലുള്ള യുഎസിന്റെ നാവിക ഉപരോധവും, ലെബനനിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേലിന് ഞായറാഴ്ച യുഎസ് നൽകിയ അനുമതിയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയും ഇസ്രയേലിന്റെ ആസ്തികളെയും തങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളാക്കി മാറ്റിയതായി ഇറാന്റെ മുഖ്യ ചർച്ചാക്കാരൻ എക്സിലൂടെ അറിയിച്ചു. യുഎസും ഇസ്രയേലും വെടിനിർത്തൽ കരാറുകളോട് ഒട്ടും പ്രതിബദ്ധത കാണിക്കുന്നില്ലെന്നും ചർച്ചകളിൽ അവർക്ക് വിശ്വാസമില്ലെന്നും ഇറാന്റെ ഉന്നത നേതാവ് ഖാലിബാഫ് കുറ്റപ്പെടുത്തി. നാവിക ഉപരോധത്തിലൂടെയും ലെബനൻ കരാറുകളുടെ ലംഘനത്തിലൂടെയും അവർക്ക് കരുത്തിന്റെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നാണ് യുഎസും ഇസ്രയേലും തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments