മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം
കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കും; ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ നിർദേശം

ചേന്തി അനിൽ (ഇടത്), വി ഡി സതീശനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞപ്പോൾ (വലത്)
തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ഉദ്‌ഘാടനത്തിൽനിന്ന് പിന്മാറിയ മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ തീരുമാനം. ഇതുസംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകും. ഉദ്‌ഘാടനച്ചടങ്ങിൽനിന്ന് പിന്മാറിയ മുഖ്യമന്ത്രിയെ മനഃപൂര്‍വം ആക്ഷേപിക്കാൻ ഗുഢാലോചന നടത്തിയെന്ന് സ്ഥാപിക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കാനും നിർദേശമുണ്ട്.
റിമാൻഡിലായ ചേന്തി അനിലിന്റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുക്കും. ഫോണ്‍ ഹാജരാക്കാൻ നോട്ടീസ് നല്‍കും. ഇയാളെ കസ്‌റ്റഡിയിലെടുത്തപ്പോൾ ഫോൺ ബന്ധുക്കൾക്ക് വിട്ടുനൽകിയത് വിവാദമായതോടെയാണ് ഫോൺ പിടിച്ചെടുക്കാൻ തീരുമാനിച്ചത്.
ചേന്തി അനിലിന്റെ ക്രിമിനൽ പശ്ചാത്തലം മുഴുവൻ വിവരിക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ മുഴുവൻ വിവരങ്ങളുമുണ്ട്. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലുമുള്ളയാളെ എന്തുകൊണ്ട് ഇത്രയുംകാലം കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമായി കൊണ്ടുനടന്നെന്ന ചോദ്യത്തിന് നേതൃത്വം മറുപടി പറയുന്നുമില്ല.









0 comments