print edition രത്തൻ കേൽക്കറുടെ നിയമനം; ന്യായീകരണവാദം നിലനിൽക്കില്ല

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ പ്രതികരണമില്ലാതെ കോൺഗ്രസ് നേതാക്കൾ.
തീരുമാനമെടുക്കേണ്ടത് ഭരണത്തിലിരിക്കുന്നവരാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞത്. സീനിയോറിറ്റി പ്രകാരമുള്ള മാറ്റമാണെന്നും കേൽക്കർക്കെതിരെ പരാതിയുണ്ടായിട്ടില്ല എന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
ബംഗാളിലെ സിഇഒ മനോജ് അഗർവാളിനെ ബിജെപി അധികാരത്തിലെത്തിയതോടെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധിയുൾപ്പെടെ നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ കേരളത്തിലെ സിഇഒയെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതോടെ കോൺഗ്രസ് നേതാക്കൾക്ക് മിണ്ടാട്ടമില്ല.
രത്തൻ കേൽക്കറെ സിഇഒ ആയി നിയമിച്ചത് എൽഡിഎഫ് സർക്കാരാണ് എന്ന സതീശന്റെ വാർത്താസമ്മേളനത്തിലെ വാദവും തെറ്റാണ്. മൂന്നു ഐഎഎസ് ഉദ്യോഗസ്ഥരുടെ പാനലിൽനിന്ന് തെരഞ്ഞെടുപ്പു കമീഷനാണ് സിഇഒയെ നിയമിച്ചത്.
സിഇഒ സഞ്ജയ് കൗൾ 2024 ആഗസ്‌തിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോൾ പ്രണബ് ജ്യോതിനാഥിനായിരുന്നു ചുമതല. ഒപ്പം അദ്ദേഹത്തെ കേന്ദ്രസർക്കാർ നാൽകോ ചീഫ് വിജിലൻസ് ഓഫീസറുമാക്കി.
തുടർന്നാണ് രത്തൻ കേൽക്കറെ കമീഷൻ 2024 ഡിസംബർ നാലിന് നിയമിച്ചത്. രണ്ടു വർഷംപോലുമാകുംമുന്പ് മുഖ്യമന്ത്രി കേൽക്കറെ സെക്രട്ടറിയാക്കി.
എസ്‌ഐആർ നടപടിയുമായി ബന്ധപ്പെട്ടാണ് കേൽക്കർക്കെതിരെ പരാതിയും വിമർശവും വ്യാപകമായി ഉയർന്നത്.










0 comments