print edition കഴുത്തുഞെരിക്കലും കെെയാങ്കളിയും ; യുഡിഎഫ് ജാഥയിൽ തുടക്കംമുതൽ കല്ലുകടി

ഒ വി സുരേഷ്
Published on Feb 13, 2026, 02:28 AM | 1 min read
തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പുതുയുഗ യാത്രയെന്നപേരിൽ കാസർകോടുനിന്ന് യുഡിഎഫ് ജാഥ തുടങ്ങിയപ്പോൾമുതൽ തൊഴുത്തിൽക്കുത്ത്. മുതിർന്ന നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ പിണങ്ങിപ്പോയി.
കുറ്റ്യാടിയിലെത്തിയപ്പോൾ വേദിയിൽ കയ്യാങ്കളിയും ഉന്തും തള്ളും. ഷാഫി പറന്പിൽ എംഎൽഎയുടെ അതിക്രമം ഡിസിസി സെക്രട്ടറിയുടെ കഴുത്തിൽ ഞെക്കിപ്പിടിച്ച്. പിടിവലിക്കിടയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിയിടുകയും ചെയ്തു.
സംസ്ഥാനത്ത് വികസനമില്ല എന്ന് പറയാൻ സതീശനോ ഒപ്പമുള്ളവർക്കോ പറ്റുന്നില്ല. കാരണം കാസർകോടുനിന്ന് യാത്ര തുടങ്ങിയതുതന്നെ, സർക്കാരിന്റെ ഇച്ഛാശക്തിയിൽ പൂർത്തിയായ ദേശീയപാതയുടെ ആദ്യ റീച്ചിലൂടെയാണ്. ദേശീയപാത അതോറിറ്റിതന്നെ അഭിനന്ദിച്ച, അതേസമയം വി ഡി സതീശൻ വിമർശിക്കുന്ന ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ആദ്യ റീച്ച് നിർമിച്ചത്. വികസനം ചർച്ചചെയ്താൽ കുടുങ്ങും എന്നറിയാവുന്നതിനാൽ നുണകളും അധിക്ഷേപവുമാണ് സതീശന്റെ പ്രസംഗവിഷയം.
എൽഡിഎഫിന്റെ മൂന്ന് മേഖലാ ജാഥപോലെ രണ്ടു ജാഥ വേണമെന്ന അഭിപ്രായം ചില നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. ഘടകകക്ഷികൾക്ക് തുല്യ പരിഗണന കിട്ടുമെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. എന്നാൽ രണ്ട് ജാഥ എന്ന അഭിപ്രായത്തോട് പ്രതിപക്ഷ നേതാവിന് യോജിപ്പുണ്ടായില്ല. താൻതന്നെ നയിക്കും എന്ന് സതീശൻ നിലപാടെടുത്തു.
സ്വീകരണകേന്ദ്രങ്ങളിൽ മറ്റു നേതാക്കൾക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ലെന്ന് വൻ പരാതിയാണ്. കോൺഗ്രസ് നേതാക്കൾ വേദി കൈയടക്കുന്നു. അതിനിടയിലാണ് കുറ്റ്യാടി മോഡൽ അടി. നാട്ടുകാർ ചാനലിലൂടെ കണ്ട അടിയെ കെട്ടിപ്പിടിത്തമെന്നാണ് ഇപ്പോൾ വ്യാഖ്യാനിക്കുന്നത്.










0 comments