print edition ഒടുവിൽ യുഡിഎഫ് യോഗം ചേരാൻ നിർബന്ധിതരായി നേതൃത്വം

തിരുവനന്തപുരം: വിവാദങ്ങൾ ഏറെയുണ്ടായിട്ടും ഇതുവരെ വിളിച്ചുചേർക്കാതിരുന്ന യുഡിഎഫ് ഏകോപനസമിതി യോഗം വിളിക്കാൻ നിർബന്ധിതരായി കോൺഗ്രസും മുഖ്യമന്ത്രിയും. മുഖ്യമന്ത്രി വി ഡി സതീശന്റെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വ്യാഴം പകൽ 11നാണ് യോഗം. രൂപീകരിച്ച് രണ്ടുമാസമാകുമ്പോഴേയ്‌ക്ക് മറ്റൊരു സർക്കാരിന്റെ തുടക്കത്തിലും ഉണ്ടാകാത്തത്ര വിവാദങ്ങളാണ് സർക്കാർ സൃഷ്‌ടിച്ചത്.
യോഗം വിളിക്കാത്തതിൽ ഘടകകക്ഷികൾ കടുത്ത അസംതൃപ്തരായതോടെയാണ് അടിയന്തരമായി യോഗം നിശ്ചയിച്ചത്.
മെയ് നാലിന് തെരഞ്ഞെടുപ്പു ഫലം വന്നിട്ടും കോൺഗ്രസിലെ തർക്കങ്ങൾ കാരണം യുഡിഎഫ് യോഗം ചേർന്നില്ല. മെയ് 18ന് മന്ത്രിസഭ അധികാരമേൽക്കുംമുമ്പും മുന്നണി യോഗം ചേർന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിനുള്ള അനുമതി, ബജറ്റിലെ സ്വകാര്യവൽക്കരണം, മന്ത്രിമാരുടെ പേഴ്സണൽ സ്‌റ്റാഫ് നിയമനം, ഗവ. പ്ലീഡർമാരുടെ നിയമനം, മന്ത്രിമാരറിയാതെ ഐഎഎസ് ഓഫീസർമാരുടെ സ്ഥലംമാറ്റം, വിവിധ വകുപ്പുകളിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ, പിഎം ശ്രീയോടുള്ള അനുകൂല നിലപാട് തുടങ്ങി മന്ത്രിമാർതന്നെ തള്ളിപ്പറഞ്ഞ തീരുമാനങ്ങളും നിലപാടുകളും നിരവധിയാണ്.
ഇൗ വിഷയങ്ങൾ യുഡിഎഫ് യോഗത്തിലും ചർച്ചയ്‌ക്ക് വരും. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും ചെയർമാൻ, വൈസ്ചെയർമാൻ സ്ഥാനങ്ങളുടെ വിഭജനവും പുതിയ നിയമനങ്ങളും ചർച്ച ചെയ്യും. ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസവും ഉന്നയിക്കപ്പെടും.









0 comments