print edition അഭിമന്യു കൊലക്കേസ്: 4 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹെക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിരുദവിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്‌ച വിചാരണ തുടങ്ങണമെന്നാണ് നിർദേശം.
അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവിട്ടത്. ഇനി സമയപരിധി നീട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ ജൂൺ 25-ലെ കത്ത് പരിഗണിച്ചാണിത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ ക്യാമ്പസിൽ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ 16 പ്രതികളും 125 സാക്ഷികളുമാണുള്ളത്. സാക്ഷികളായ 25 പേർ മഹാരാജാസ് കോളേജ് വിദ്യാർഥികളാണ്. 2018 സെപ്തംബർ 26നാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ക്കെതിരെ ‘ബോധപൂര്‍വം പരിക്കേല്‍പ്പിക്കുക’ എന്ന കുറ്റകൃത്യത്തിനുള്ള ഐപിസി 323 ചുമത്തണമെന്നാവശ്യപ്പെട്ട് നേരത്തേ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍ തുടങ്ങിയ എട്ടുവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.










0 comments