രക്തസാക്ഷിദിനം നാളെ
print edition അമരസ്‌മരണയിൽ അഭിമന്യു

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷി മണ്ഡപം
കൊച്ചി : കനലെരിയുന്ന ഓർമയിൽ കലാലയങ്ങൾ വ്യാഴാഴ്ച അഭിമന്യുവിന്റെ ധീരസ്‌മരണ പുതുക്കും. വർഗീയവിരുദ്ധ പോരാട്ടങ്ങളുടെ അണയാത്ത പ്രതീകമായ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് എട്ട് വർഷം പൂർത്തിയാകുന്നു. വർഗീയതയ്‌ക്കും മതതീവ്രവാദത്തിനുമെതിരെ കോളേജിന്റെ ചുവരിൽ അഭിമന്യു കുറിച്ചിട്ട ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി, പ്രിയ സഖാവ് കുത്തേറ്റുവീണിടത്ത് ബുധൻ അർധരാത്രി 12ന് എസ്‌എഫ്‌ഐ പ്രവർത്തകർ ഒത്തുകൂടി വർഗീയവിരുദ്ധ ചുവരെഴുത്ത് നടത്തും. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള നാടകം അവതരിപ്പിക്കും.
വ്യാഴം രാവിലെ 10ന് മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽനിന്ന് വിദ്യാർഥിറാലി തുടങ്ങും. മഹാരാജാസ് കോളേജിൽ നടക്കുന്ന പൊതുസമ്മേളനം എം ശിവപ്രസാദ് ഉദ്‌ഘാടനംചെയ്യും.
2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് എസ്‌ഡിപിഐ–ക്യാന്പസ് ഫ്രണ്ട് മതതീവ്രവാദസംഘം മഹാരാജാസ് കോളേജ് ഗേറ്റിനുസമീപം അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്. കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരും അഭിമന്യുവിന്റെ സുഹൃത്തുക്കളുമായ വിനീതിനെയും അർജുനെയും ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യു വധക്കേസിൽ 16 പ്രതികളും അറസ്റ്റിലായി. കുറ്റപത്രം സമർപ്പിച്ച് വിചാരണനടപടികളും പുരോഗമിക്കുന്നു. ജൂലൈ ആറിന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.











0 comments