നാട് സാക്ഷ്യം വഹിച്ചത് മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഹൃദയയാത്രയ്ക്ക്: മുഖ്യമന്ത്രി

തിരുവനന്തപുരം: മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മറ്റൊരു ഹൃദയയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മുടെ നാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോർജിൻ്റെ ഹൃദയം എറണാകുളം സ്വദേശി അജിന് വിജയകരമായി എത്തിച്ചു നൽകിയിരിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ഹൃദയം വഹിച്ചുകൊണ്ടുള്ള യാത്ര സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് വഴിയാണ് പൂർത്തിയാക്കിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയവും വൃക്കകളും ഉൾപ്പെടെ 6 അവയവങ്ങൾ ദാനം ചെയ്യാൻ ഐസക്കിന്റെ ബന്ധുക്കള്‍ മുന്നോട്ടുവന്നതോടെയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നതിനുള്ള ദൗത്യത്തിന് തുടക്കമാവുന്നത്. അവയവദാനത്തിന് ഐസക്ക് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നത് നമുക്കേവർക്കും പ്രചോദനപരമായ കാര്യമാണ്. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവയും ദാനം ചെയ്‌ത് 2 പേർക്ക് കാഴ്ചയും നാലുപേർക്ക് പുതുജീവനും പകർന്നുനൽകി അദ്ദേഹം അനശ്വരനായിരിക്കുകയാണ്. ഐസക് ജോർജിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു-മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.









0 comments