print edition സംസ്‌കരണത്തിന് പാർക്ക് വരുന്നു; ഇ മാലിന്യവും തലവേദനയാകില്ല

തിരുവനന്തപുരം: ഇ മാലിന്യം സംസ്ഥാനത്തുതന്നെ സംസ്‌കരിക്കാൻ ഇ സ്ക്രാപ്പി എന്ന സ്വകാര്യ കമ്പനിയുമായി ചേർന്ന് ക്ലീൻ കേരള കമ്പനി സംവിധാനം ഒരുക്കുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കിൻഫ്ര പ്രദേശത്ത് ക്ലീൻ കേരള കമ്പനിയുടെ ഒന്നര ഏക്കർ ഭൂമിയിലാണ് മാലിന്യസംസ്കരണത്തിനായി ഇ പാർക്ക് സ്ഥാപിക്കുന്നത്.
11 കോടി രൂപ ചെലവഴിച്ചാണ് ഇ മാലിന്യം സംസ്കരിക്കുന്ന പുനചംക്രമണ പ്ലാന്റ് സ്ഥാപിക്കുക. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ക്ലീൻ കേരള എംഡി ജി കെ സുരേഷ് കുമാറും ഇ സ്ക്രാപ്പി എംഡി മുഹമ്മദ് റിയാസും ഒപ്പിട്ടു. 51 ശതമാനം ഓഹരി സർക്കാർ മേഖലയിൽ നിലനിർത്തിയാണ് ക്ലീൻ കേരളയുടെ പുതിയ സംരംഭം.
ദിവസം 100 ടൺ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം. ഇ മാലിന്യത്തിൽനിന്ന് സ്വർണം, ഇരുമ്പ്, ചെമ്പ്, അലുമിനിയം, സ്റ്റീൽ, പലേഡിയം തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കും. നിലവിൽ ക്ലീൻ കേരള ശേഖരിക്കുന്ന അപകടകരമായ ഇ മാലിന്യം കെൽ എന്ന സ്ഥാപനത്തിന് കൈമാറുകയാണ് ചെയ്യുന്നത്.
ഇ – പാർക്ക് യാഥാർഥ്യമാകുന്നതോടെ, മൂല്യവത്തായ ഇ മാലിന്യം ഫലപ്രദമായി സംസ്കരിക്കാനാകും.എല്ലാ ജില്ലയിലും ഇ മാലിന്യവും ഇതര പാഴ്‌വസ്തുക്കളും ക്ലീൻ കേരള ശേഖരിക്കുന്നുണ്ട്. ഹരിതകർമ സേന വീടുകളിൽനിന്ന് ശേഖരിക്കുന്ന ഇ മാലിന്യത്തിന് വില നൽകുന്നുണ്ട്. ഇക്കോ ബാങ്ക് എന്ന സംവിധാനംവഴിയും പൊതുജനങ്ങൾക്ക് പാഴ്‌വസ്‌തുക്കൾ നൽകാനാകും.
ധാരണപത്രം കൈമാറുന്ന ചടങ്ങിൽ ഇ സ്ക്രാപ്പി ഡയറക്ടർ ജോസ് കുന്നേൽ, ക്ലീൻ കേരള കമ്പനി പ്രോജക്ട് മാനേജർ ശ്രീജിത് എന്നിവർ പങ്കെടുത്തു.










0 comments