ക്രിസ്മസും പുതുവത്സരവും കളറാക്കാൻ തലസ്ഥാനം; നഗരത്തിൽ വസന്തോത്സവം

2024ൽ കനകക്കുന്നിൽ നടന്ന വസന്തോത്സവം. വീഡിയോ സ്ക്രീൻഷോട്ട്
തിരുവനന്തപുരം: പുതുവർഷത്തെ വർണ്ണാഭമാക്കുവാൻ തലസ്ഥാനത്ത് ഇത്തവണയും വസന്തോത്സവം. ടൂറിസം വകുപ്പിന്റെയും ഡിടിപിസിയുടേയും നേതൃത്വത്തിലാണ് ഡിസംബർ അവസാനവാരവും ജനുവരി ആദ്യവാരത്തിലുമായി വസന്തോത്സവം സംഘടിപ്പിക്കുന്നത്. വസന്തോത്സവത്തൊടൊപ്പം ന്യൂ ഇയർ ലൈറ്റിങ്ങും ഇത്തവണയും ആകർഷകമായി സംഘടിപ്പിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു.
തീമാറ്റിക് ലൈറ്റിംഗ് ആകും ഇത്തവണയും ഉണ്ടാവുക. സഞ്ചാരികൾ എത്തുന്ന സമയം ആയതിനാൽ സഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുന്ന തരത്തിൽ പ്രചരണം നടത്തും. ജനകീയോത്സവം ആയി ഫ്ലവർ ഷോയെയും ലൈറ്റിംഗിനേയും മാറ്റുമെന്നും മന്ത്രി പറഞ്ഞു. വസന്തോത്സവം കഴിഞ്ഞ തവണ ക്യൂറേറ്റ് ചെയ്ത പാലോട് ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ചാണ് ഇത്തവണയും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. വിവിധ വകുപ്പുകൾ, കാർഷിക സർവകലാശാല, വിവിധ നഴ്സറികൾ തുടങ്ങിയവയെ സംയോജിപ്പിച്ച് വസന്തോത്സവത്തിൻറെ ഭാഗമാക്കും. വിവിധ മത്സരങ്ങൾ ഉൾപ്പെടെ ഇതിൻറെ ഭാഗമായി സംഘടിപ്പിക്കും.
വസന്തോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. ജില്ലയിലെ എംഎൽഎമാർ, എംപിമാർ, മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരും രക്ഷാധികളാണ്. മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനും മന്ത്രി വി ശിവൻകുട്ടി വർക്കിംഗ് ചെയർമാനും ആകും. ടൂറിസം സെക്രട്ടറിയാണ് ജനറൽ കൺവീനർ. ജില്ലാ കലക്ടർ, ടൂറിസം ഡയറക്ടർ എന്നിവർ കൺവീനർമാരും ടൂറിസം അഡീഷണൽ ഡറക്ടർ ( ജനറൽ ) ജോയിൻറ് കൺവീനറുമാണ്. ഡിടിപിസി സെക്രട്ടറി ആണ് കോർഡിനേറ്റർ. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.










0 comments