താനൂരിൽ വിദ്യാർഥികൾ നാടുവിട്ട സംഭവം; ഒപ്പം യാത്ര ചെയ്ത യുവാവ് റിമാൻഡിൽ

thanoor
വെബ് ഡെസ്ക്

Published on Mar 09, 2025, 11:41 AM | 2 min read

താനൂർ: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് റിമാൻഡിൽ. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹി(26)മിനെയാണ് റിമാൻഡ് ചെയ്തത്. രണ്ട് കേസുകളായിരുന്നു ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഒരുകേസിൽ 14 ദിവസത്തേക്കും മറ്റൊരു കേസിൽ 7 ദിവസത്തേക്കുമാണ് അക്ബർ റഹിമിനെ റിമാൻഡ് ചെയ്തത്. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റും.


ശനി രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ താനൂർ ഡിവൈഎസ്പി പി പ്രമോദ്, സി ഐ ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്‌ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.


കാണാതായ കുട്ടികളുമായി നാല് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാൾ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പർ നിരീക്ഷിച്ചതിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം അക്ബറും ഉണ്ടെന്ന് വ്യക്തമായിരുന്നു. കുട്ടികളെ കൊണ്ടു പോയത് താനാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ അക്ബർ സമ്മതിച്ചിട്ടുണ്ട്. കരുതൽ തടവിൽ വെച്ച് ചോദ്യം ചെയ്തതിലൂടെ ഇയാൾക്ക് കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ലൈംഗിക ക്ഷമത പരിശോധനക്കും മെഡിക്കൽ പരിശോധനക്കും വിധേയമാക്കി.


അതേസമയം, മുംബൈയിൽ നിന്നും കണ്ടെത്തിയ മലയാളി വിദ്യാർഥികളെ തത്കാലം കുടുംബത്തിനൊപ്പം അയക്കില്ല. പെൺകുട്ടികളെ മലപ്പുറം കുടുംബശ്രീ സ്നേഹിത ജെൻഡർ ഡസ്ക് ഹോമിലേക്ക് താൽക്കാലികമായി പുനരധിവസിപ്പിച്ചു. ശനിയാഴ്ച രാത്രി 9ന് തവനൂരിൽ ചേർന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രത്യേക സിറ്റിങ്ങിലാണ് തീരുമാനം.കുട്ടികളും രക്ഷാകർത്താക്കളുമായി അര മണിക്കൂറിലധികം ചൈൽഡ് വെൽഫയർ കമ്മിറ്റി സംസാരിച്ച ശേഷംമാണ് കുട്ടികളെ സ്നേഹിത ജൻഡർ ഡെസ്ക് ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകുന്നതിനായി ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി.


താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇവർ. ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കെ‌ന്ന് പറഞ്ഞ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ടതാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വേഷം. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടോടെ കോഴിക്കോട് എത്തി. പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. മൊബൈൽ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് ഇരുവരുടെയും ഫോണിൽ ഒരേനമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.


അക്ബർ റഹീമിൻ്റെ പേരിലുള്ള നമ്പറിൽ നിന്നായിരുന്നു കോളുകൾ വന്നത്. ഈ നമ്പറിൻ്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതോടെ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുംബൈ-ചെന്നൈ എഗ്മാർ ട്രെയിനിൽ മുംബൈയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽവച്ച് ആർപിഎഫാണ് വിദ്യാർഥികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർപിഎഫ് ഇവരെ പുണെയിലെ സിഡബ്ല്യുസിയിൽ ഏൽപ്പിച്ചു. താനൂർ സ്റ്റേഷനിലെ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുണെയിലെ സിഡബ്ല്യുസിയിൽനിന്ന് കുട്ടികളെ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Home